LIVE-ജമ്മു-കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടുന്നു; കശ്മീരിലേക്ക് കൂടുതല്‍ സൈന്യമെത്തും; നുഴഞ്ഞുകയറ്റം തടയാനൊരുങ്ങി ഇന്ത്യ

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബന്ദിപ്പോറയില്‍ ഭീകരരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെ ഏറ്റുമുട്ടലും. സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ജില്ലയിലെ കുല്‍നാര്‍ ബാസിപ്പോര പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തെരച്ചില്‍ ഏറ്റുമുട്ടലായി മാറുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കും. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മറ്റുമായി അമിത് ഷായുടെ നേതൃത്വത്തില്‍ അല്‍പ്പസമയത്തിനകം ഉന്നതതലയോഗവും ചേരും.

അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പിര്‍ പഞ്ചാല്‍ മേഖലയിലും ഭീകരര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. അതിനായി അനന്ത്‌നാഗ് അഡിഷണല്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തേയും ജമ്മുകശ്മീര്‍ പൊലീസ് നിയോഗിച്ചിട്ടുണ്ട്. എന്‍ഐഎയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഭീകരാക്രമണം നടന്ന ബൈസരണ്‍വാലിയില്‍ നിന്ന് ഫൊറന്‍സിക് തെളിവുള്‍ ശേഖരിച്ചുകഴിഞ്ഞു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയിലും സുരക്ഷാസേനയും ഭീകരരും തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. അതില്‍ ഒരു ജവാന്‍ വിരമൃത്യു വരിച്ചിരുന്നു. രണ്ട് ഭീകരര്‍ ഈ മേഖലയില്‍ തുടരുന്നുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം തിരച്ചില്‍ നടത്തുകയും തുടര്‍ന്ന് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തത്.

© 2025 Live Kerala News. All Rights Reserved.