മയക്കുമരുന്ന് കച്ചവടക്കാരന്‍ സജീറുമായി ഷൈന്‍ ടോമിന്റെ ബന്ധം പരിശോധിക്കുന്നു; നടനെ വീണ്ടും ചോദ്യം ചെയ്യും; വീണ്ടും അറസ്റ്റിന് സാധ്യത

കൊച്ചി: മയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി സജീറുമായുള്ള നടന്‍ ഷൈന്‍ ടോമിന്റെ ബന്ധമാണിപ്പോള്‍ പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. സജീറിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഡാന്‍സാഫ് സംഘം സജീറിനെ തേടിയായിരുന്നു എറണാകുളം നോര്‍ത്തിലെ ജി എസ് വേദാന്ത ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. ഇയാള്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കൊച്ചിയില്‍ ലഹരിക്കേസില്‍ പിടിയിലായവരില്‍ നിന്നാണ് സജീറിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഷൈനിന്റെ സാമ്പത്തിക വിവരമാണ് പൊലീസ് അന്വേഷിക്കുന്നത്. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ചാടി ഓടിയത് തെളിവ് നശിപ്പിക്കാനാണെന്ന നിഗമനത്തിലാണ് പൊലീസ്. മയക്കുമരുന്ന് ഉപയോഗിച്ചോ എന്നറിയാന്‍ മുടിയുടേയും നഖത്തിന്റേയും സാംപിളുകള്‍ ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേയ്ക്ക് അയച്ച സാംപിളിന്റെ പരിശോധന ഫലം വരാന്‍ ഒരു മാസമെടുത്തേക്കുമെന്നാണ് സൂചന. ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികള്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കില്‍ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും. കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന വാദവും ഉന്നയിക്കും.

അതേസമയം ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഷൈനും കുടുംബവും നിയമോപദേശം തേടിയതായാണ് സൂചന. തനിക്ക് പങ്കില്ലാത്ത കേസില്‍ പ്രതിയാക്കിയെന്ന വാദമാണ് ഉയര്‍ത്തുക. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഷൈനെ ചോദ്യം ചെയ്ത എസിപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും വീണ്ടും ചോദ്യം ചെയ്യേണ്ട തിയതിയും മറ്റും തീരുമാനിക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം.

© 2025 Live Kerala News. All Rights Reserved.