തേജസ് രാജെത്തിയത് ഫെബിന്റെ സഹോദരിയെ കൊല്ലാന്‍; കൊലപാതക കാരണം കല്യാണം മുടങ്ങിയതിലെ പക; തേജസ് രാജിന്റെ കയ്യില്‍ പെട്രോളും

കൊല്ലം: വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ കല്യാണം മുടങ്ങിയതിന്റെ പകയെന്ന് പൊലീസ്. കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിന്‍ ജോര്‍ജിന്റ സഹോദരിയെ കൊലപ്പെടുത്താനാണ് നീണ്ടകര സ്വദേശിയായ തേജസ് രാജുവെത്തിയതെന്നാണ് വിവരം. ഇരു കുടുംബങ്ങളും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്ന് ഫെബിന്റെ മാതാവ് പൊലീസിന് മൊഴി നല്‍കി. മകനെ കൊലപ്പെടുത്തിയ തേജസ് രാജിനെ നേരത്തെ അറിയാമെന്നും ഫെബിന്റെ മാതാവ് നല്‍കിയ മൊഴിയിലുണ്ട്. തേജസ് മകള്‍ക്കൊപ്പം പഠിച്ചിട്ടുണ്ട്. തേജസിനെ വിവാഹം കഴിക്കാന്‍ ആദ്യം ഫെബിന്റെ സഹോദരിക്ക് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് പെണ്‍കുട്ടി പിന്‍മാറിയതോടയാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് യുവതി നിലപാട് എടുത്തതോടെ തേജസ് മാനസികമായി തകര്‍ന്നിരുന്നുവെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് 22കാരനായ തേജസ് രാജു വാഗണ്‍ ആര്‍ കാറില്‍ ഫെബിന്റെ വീട്ടിലേക്കെത്തിയത്. കയ്യില്‍ കത്തി കരുതിയിരുന്ന തേജസ് ബുര്‍ഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേക്ക് എത്തിയത്. രണ്ട് കുപ്പി പെട്രോളും തേജസ് കയ്യില്‍ കരുതിയിരുന്നു. പെണ്‍കുട്ടി വീട്ടിലില്ലന്ന് മനസ്സിലാക്കിയ പ്രതി ഫെബിനെയും പിതാവിനെയും ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.

ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നാണ് വിവരം. ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്കിറങ്ങി വന്നതോടെയാണ് പെട്രോള്‍ ഒഴിക്കാനുള്ള തീരുമാനം മാറ്റിയത്. ഉടന്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഫെബിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് ജോര്‍ജ് ഗോമസിനും ആക്രമണത്തില്‍ പരിക്കേറ്റു. പിന്നീട് കത്തി ഉപേക്ഷിച്ച് കാറില്‍ കയറി തേജസ് രക്ഷപ്പെട്ടു. മൂന്ന് കിലോമീറ്ററോളം കാറോടിച്ച് ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയെത്തി. ഇവിടെ വാഹനം നിര്‍ത്തി തേജസ് കൈഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങി.

ഉടനെ തന്നെ വന്ന ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തേജസ് ലക്ഷ്യമിട്ടന്നുവെന്നാണ് സംശയം. കുത്തേറ്റ ഫെബിന്റെ പിതാവ് ഗോമസ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഉടന്‍ തന്നെ ഗോമസിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. മാതാ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഫെബിന്‍ ജോര്‍ജ്. കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ് തേജസ്.

© 2025 Live Kerala News. All Rights Reserved.