പുഷ്പ 2 കാണാൻ എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവം : തിയേറ്റര്‍ മാനേജ്മെന്റിനെതിരെ കേസ്

ഹൈദരാബാദ് : സിനിമ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തിയേറ്റര്‍ മാനേജ്മെന്റിനെതിരെ കേസ്. ഹൈദരാബാദിലെ സന്ധ്യാ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയാണ് നടപടി.

നായകന്‍ അല്ലു അര്‍ജുന്‍ വരുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചുവെന്നും സാഹചര്യം കണക്കിലെടുത്ത് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റിനെതിരെ പരാതി ഉയരുന്നത്.

തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കേസ്. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്.

അല്ലു അര്‍ജുന്‍ എത്തുമെന്ന വാര്‍ത്ത പരന്നതോടെ ആളുകള്‍ സന്ധ്യ തിയേറ്ററിലേക്ക്ഒഴുകിയെത്തുകയായിരുന്നു. തിയേറ്റര്‍ പരിസരത്ത് അല്ലു അര്‍ജുനെ കാണാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശിയപ്പോള്‍ ഉണ്ടായ ബഹളത്തിനിടെയാണ് നിലത്തു വീണ സ്ത്രീ മരിച്ചത്.

© 2025 Live Kerala News. All Rights Reserved.