വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

 

ഹരിപ്പാട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍. ഹരിപ്പാടിനടുത്ത് നങ്ങ്യാര്‍കുളങ്ങര ഭാരതി വീട്ടില്‍ സുരന്റെ ഭാര്യ ജലജ (43) യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. മോഷണത്തിനായാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമം. കായംകുളം സി.ഐ കെ.എസ് ഉദയഭാനുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വഷണം തുടങ്ങി.

സുരന്‍ ഗള്‍ഫിലാണ്. മക്കളായ അമ്മുവും ആരോമലും ചെന്നൈയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. ജലജയും മക്കള്‍ക്കൊപ്പം ചെന്നൈയിലായിരുന്നു. കുടുംബ സുഹൃത്തിന്റെ മകളുടെ വിവാഹത്തിനായി ഈ മാസം ഒമ്പതിനാണ് വീട്ടില്‍ വന്നത്. ജലജ കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും പണം എടുത്തിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.

വ്യാഴാഴ്ച രാത്രി സുരന്‍ ഗള്‍ഫില്‍ നിന്നും വിളിച്ചപ്പോള്‍ ജലജയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് ആരോമലും ഫോണില്‍ വിളിച്ചു. കിട്ടാത്തതിനാല്‍ അയല്‍വാസികളെ വിളിച്ച് ആരോമല്‍ വിവരം പറഞ്ഞു. ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

പോലീസിന്റെ വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വഷണ വിഭാഗവും വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. തലയ്ക്ക് പിന്നീലേറ്റ ആഘാതം മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നതെന്ന് പോലീസ് സംശിയിക്കുന്നു. ഇവിടെ രണ്ട് പേര്‍ ബൈക്കിലെത്തി മടങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.