അമേരിക്കയില്‍ സൈബര്‍ ആക്രമണം; 40 ലക്ഷം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നു

വാഷിങ്ടണ്‍: അമേരിക്കയിലെ നാലു മില്യണ്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും വീരമിച്ച ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങളും മറ്റും ഹാക്ക് ചെയ്യപ്പെട്ടതായി അമേരിക്ക.  വിവരങ്ങള്‍ ഹാക്ക് ചെയ്തതിന്റെ ഭാഗമായി ഹാക്ക് ചെയ്യപ്പെട്ട ജീവനക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണോ എന്നകാര്യം അന്വേഷിക്കുകയാണെന്ന് യു.എസ്.അധികൃതര്‍ അറിയിച്ചു.ആരുടെയൊക്കെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് അന്വേഷണം നടത്തുന്നുണ്ട്. അമേരിക്കയില്‍ എല്ലാ സര്‍ക്കാര്‍ ജോലിക്കാരുടെയും ജോലിയുടെ രഹസ്യസ്വഭാവം അവരുടെ സ്വകാര്യ വിവരങ്ങള്‍ എന്നിവ ശേഖരിക്കാറുണ്ട്. ഇത്തരത്തില്‍ ശേഖരിച്ച അതീവ രഹസ്യമുള്ള ഫയലാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഹാക്ക് ചെയ്യപ്പെട്ട രേഖകളില്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ പെന്റഗണിലെ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് സൂചന.’ഓഫീസ് ഓഫ് ദി പേഴ്‌സണല്‍ മാനേജ്‌മെന്റ്’ ( ഒ.പി.എം), ‘ഇന്റീരിയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്’ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളിലാണ് ആക്രമണം നടന്നത്. ഫെഡറല്‍ സര്‍വീസില്‍ ഇപ്പോഴുള്ളവരുടെയും, മുന്‍ജീവനക്കാരുടെയും വിവരങ്ങള്‍ ചോര്‍ന്നതില്‍ ഉള്‍പ്പെടുന്നു. വിവരങ്ങള്‍ ഹാക്ക് ചെയ്തതിനെക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം ശക്തമാണ്. പ്രസിഡന്റ് ബരാക് ഒബാമയുടെ മെയില്‍വരെ ഹാക്കര്‍ ഹാക്ക് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സൈബര്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ നിരുത്തരവാദിത്വപരവും വിപരീതഫലമുളവാക്കുന്നതുമാണെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി പ്രതികരിച്ചു. സൈബര്‍ ആക്രമണം ആഗോള ഭീഷണിയാണ്. പരസ്പരവിശ്വസത്തോടെയുള്ള സഹകരണം വഴി മാത്രമേ അതിനെ നേരിടാനാകൂ  ചൈനീസ് എംബസി വക്താവ് ഷു ഹായിക്വാന്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ഫിബ്രവരിയില്‍ വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് പുതിയ ആക്രമണത്തിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.