മാഗി നൂഡില്‍സ് പരിശോധിച്ച ലബോറട്ടറികള്‍ക്ക് നിലവാരമില്ല: നിരോധനം നീക്കി,പക്ഷെ വില്‍ക്കാനാവില്ല

മുംബൈ: മാഗി നൂഡില്‍സിന്റെ നിരോധനം താല്‍ക്കാലികമായി നീക്കി. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ആറാഴ്ചത്തേക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. നൂഡില്‍സില്‍ ആരോഗ്യത്തിനു ഹാനികരമായ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് രുചിക്കുവേണ്ടി ചേര്‍ത്തിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തിട്ടില്ലെന്നു നൂഡില്‍സിന്റെ ലേബലില്‍ രേഖപ്പെടുത്തി ഉപഭോക്താക്കളെ കബളിപ്പിച്ചു. നൂഡില്‍സില്‍ ഈയത്തിന്റെ അളവ് അനുവദനീയമായതിലും വളരെ കൂടുതലാണെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാഗി നൂഡില്‍സ് ഇന്ത്യയില്‍ നിരോധിച്ചത്.

ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എഫ്എസ്എസ്എഐ) മാഗി നിരോധിക്കാനുള്ള അധികാരത്തെയും ഹൈക്കോടതി ചോദ്യം ചെയ്തു. ജസ്റ്റിസുമാരായ വി.എം. കനാഡെ, ബര്‍ഗസ് കൊളാബാവാല എന്നിവടങ്ങിയ ബെഞ്ചാണ് മാഗി നിരോധനം താല്‍ക്കാലികമായി റദ്ദാക്കിയത്. ജൂണ്‍ അഞ്ചിനാണ് മാഗി നൂഡില്‍സ് രാജ്യത്ത് നിരോധിച്ചത്. പരിശോധനയ്‌ക്കെടുത്ത സാംപിളുകള്‍ ഗുണനിലവാരമുള്ള ലബോറട്ടറികളിലല്ല പരിശോധിച്ചതെന്നായിരുന്നു നെസ്‌ലെയുടെ വാദം.

72 സാംപിളുകളില്‍ 30 എണ്ണത്തില്‍ ഈയത്തിന്റെ അളവ് അനുവദനീയ പരിധിയിലും കൂടുതലാണെന്നു എഫ്എസ്എസ്എഐ കണ്ടെത്തിയിരുന്നു. അതേസമയം, മാഗി നൂഡില്‍സിനു രാജ്യവ്യാപകമായ നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍, അതിന്റെ നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യ 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു ദേശീയ ഉപഭോക്തൃകോടതിയെ സമീപിച്ചിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.