തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഡോക്ടർമാർക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. രണ്ട് ഡോക്ടർമാർക്കും പോലീസിനും ജാഗ്രതക്കുറവുണ്ടായി എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ സാജൻ മാത്യൂ ആണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
ഹൗസ് സർജന്മാരെക്കൂടാതെ മറ്റു രണ്ട് ഡോക്ടർമാരെയം സംഭവദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാൽ, സന്ദീപിനെ ചികിത്സിച്ചിരുന്ന സമയത്ത് രണ്ട് ഡോക്ടർമാരുടെയും സാന്നിധ്യമുണ്ടായിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തിൽ ഡോക്ടർമാർക്ക് ജാഗ്രതക്കുറവുണ്ടായി. സംഭവം നേരിടുന്നതിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും ഗുരുതര വീഴ്ച പറ്റി. പ്രതി ആക്രമിക്കുന്നതിനിടെ പോലീസ് പുറത്തേക്കോടി. തുടർന്ന് കതക് പുറത്തുനിന്ന് അടക്കുകയും ചെയ്തു. ഇത് ആക്രമണം രൂക്ഷമാകുന്നതിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.