അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ചൈന കമാൻഡർതല ചർച്ച നടന്നു

ദില്ലി: ഇന്ത്യ ചൈന കമാൻഡർതല ചർച്ച ഇന്ന് നടന്നു. ഗൽവാൻ സംഘർഷത്തിന് ശേഷമുള്ള 18ാം റൗണ്ട് ചർച്ചയാണ് നടന്നത്. ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യയിൽ എത്താനിരിക്കെയാണ് ചർച്ച നടന്നത്. ഈസ്റ്റേണ്‍ ലഡാക്ക് സെക്ടറിലെ ചുഷുല്‍ മോള്‍ഡോ മീറ്റിംഗ് പോയിന്റില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചര്‍ച്ച നടക്കുന്നത്.

വിവാദഭൂമിയായ അക്‌സായി ചിൻ പ്രവിശ്യയിലാണ് ഗാൽവൻ താഴ്‌വര സ്ഥിതി ചെയുന്നത്. ഇന്ത്യൻ അധീനതയിലുള്ള ലഡാക്കിനും ചൈനീസ് അധികാരത്തിലിരിക്കുന്ന അക്‌സായി ചിനിനും ഇടയിലാണ് ഈ താഴ്‌വര. ഇതിലൂടെയാണ് അക്‌സായി ചിന്നിന് ഇന്ത്യൻ മണ്ണിൽ നിന്ന് അതിരിടുന്ന ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോൾ – Line Of Actual Control – കടന്നുപോകുന്നത്.

ഇന്ത്യ ലഡാക്കിന്റെ ഭാഗമായി കണക്കാക്കുന്ന പ്രദേശമാണ് അക്‌സായി ചിൻ. 1962 -ലെ യുദ്ധത്തിന് ശേഷം ഈ പ്രദേശം ചൈന അന്യായമായി കയ്യടക്കി വെച്ചിരിക്കുകയാണ്. ചൈനയുടെ സിൻജിയാങ്ങ് പ്രവിശ്യയുമായും, പാകിസ്ഥാനുമായും ഒക്കെ അതിർത്തി പങ്കിടുന്ന ഈ പ്രദേശം സുരക്ഷാ പരിഗണനകളാൽ ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്. 1962 -ലെ യുദ്ധസമയത്തും ഇവിടെ കാര്യമായ പോരാട്ടങ്ങൾ നടന്നിട്ടുള്ളതാണ്.

ചൈന കാരക്കോറം ഹൈവേയുമായി ബന്ധിപ്പിച്ച് പാക് അതിർത്തിയോളം ചെല്ലുന്ന ഒരു റോഡുണ്ടാക്കിയതുമായി ബന്ധപ്പെട്ട് 1968 മുതൽക്കേ ഈ പ്രദേശത്ത് തർക്കങ്ങളും സംഘർഷങ്ങളും നടന്നു വരുന്നുണ്ട്. അന്ന് റോഡുണ്ടാക്കിയ ശേഷമാണ് ഇന്ത്യ ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യൻ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുന്നതും അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു അതിനോട് പ്രതികരിച്ച്, നിർമാണത്തെ അപലപിക്കുന്നതും. അന്നുതൊട്ടേ ഇന്ത്യ ചൈന അക്സായി ചിൻ പ്രദേശത്ത് നടത്തിയ കയ്യേറ്റങ്ങളെ അപലപിച്ചുവരുന്നതാണ്.

1962 -ലെ യുദ്ധത്തിന് ശേഷം ഇന്ത്യ ചൈനയുമായി ഒരു യുദ്ധത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. യുദ്ധാനന്തരം ഉണ്ടാക്കിയ സമാധാന ഉടമ്പടിയിൽ തർക്കം നിലനിൽക്കുന്ന പ്രദേശത്ത് നിർമാണങ്ങൾ നടത്തില്ലെന്ന് ഉണ്ടായിരുന്നു. പക്ഷേ, ആ ഉടമ്പടിയിൽ ഒപ്പുവെക്കും മുമ്പുതന്നെ ചൈന അവരുടെ ഭാഗത്ത് വേണ്ടനിർമാണങ്ങൾ എല്ലാം നടത്തിക്കഴിഞ്ഞിരുന്നു. ഇന്ത്യൻ മണ്ണിൽ ഇന്ത്യ സമാനമായ നിർമാണങ്ങൾ നടത്തുമ്പോഴൊക്കെ ചൈനയുടെ ഭാഗത്തുനിന്നു പ്രകോപനങ്ങൾ ഉണ്ടാകുന്നുണ്ട്.

2013 ഏപ്രിലിൽ ചൈനീസ് സൈനികർ, ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനിപ്പുറം പത്തുകിലോമീറ്റർ കടന്നുവന്ന് ദൗലത് ബേഗ് ഓൾഡി സെക്ടറിൽ ഒരു ക്യാമ്പ് നിർമിച്ചത് ഇന്ത്യൻ സൈന്യത്തിന്റെ കണ്ണിൽ പെട്ടിരുന്നു. അന്ന് ചൈനീസ് സൈന്യം ഹെലികോപ്റ്ററുകളും മറ്റും ഉപയോഗിച്ചാണ് ക്യാമ്പ് നിർമിക്കാൻ വേണ്ട സാമഗ്രികൾ ഇന്ത്യൻ മണ്ണിലേക്ക് എത്തിച്ചു നൽകിയത്. എന്നാൽ അത്തരത്തിൽ ഒരു കടന്നുകയറ്റവും ഉണ്ടായിട്ടില്ല എന്ന് ചൈനീസ് സൈന്യം നിഷേധക്കുറിപ്പിറക്കി അന്ന്. അതിനുശേഷം ആ സംഘർഷ ഭൂമിയിൽ പരസ്പരം മുഖാമുഖം വരുന്ന രീതിയിൽ താത്കാലിക ക്യാമ്പുകൾ, ഇരുപക്ഷത്തുനിന്നും ടെന്റുകൾ ഒക്കെ വരാൻ തുടങ്ങി. അത്തരത്തിൽ ചൈന കെട്ടിയ ഒരു ടെന്റിന്റെ പേരിൽ 2013 മെയിൽ നടന്ന ഒരു ചെറിയ ഉരസൽ നയതന്ത്ര ഇടപെടലിന് ശേഷം സൈനികർ പിൻവാങ്ങിയതോടെ സമാധാനത്തിലെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.