ബ്രഹ്മപുരത്ത് തീവെച്ചതിന് തെളിവില്ല;തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്, പോലീസ് അന്വേഷണ റിപ്പോര്‍ട്ട്

ബ്രഹ്മപുരത്ത് തീവെച്ചതിന് തെളിവില്ലെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആരെങ്കിലും തീ വെച്ചതായി തെളിവ് കിട്ടിയിട്ടില്ല.

ബ്രഹ്മപുരത്ത് 12 ദിവസം നീണ്ടു നിന്ന തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട് മൂലമാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

തീപിടിത്തത്തിന് കാരണം മാലിന്യത്തിന് തീയിട്ടതാണെന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. തീപിടിത്തം ഉണ്ടായ സെക്ടര്‍ ഒന്നിലെ സിസിടിവിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി സാധ്യത പൂര്‍ണമായും റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് സൂചന.പ്ലാന്റിലെ ജീവനക്കാരും കരാര്‍ കമ്ബനി അധികൃതരും നാട്ടുകാരും ഉള്‍പ്പെടെ അമ്ബതോളം പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തി. എന്നാല്‍ തീയിട്ടതിന് തെളിവുകളൊന്നും ലഭിച്ചില്ല. തീ അണഞ്ഞശേഷം വിദഗ്ധരുടെ സഹായത്തോടെ പ്ലാന്റില്‍ പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മാലിന്യത്തിന്റെ അടിത്തട്ടില്‍ താപനില വളരെ കൂടിയ നിലയിലാണ്. മാലിന്യകൂമ്ബാരത്തിന്റെ മുകള്‍ത്തട്ടില്‍ 34 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടായിരുന്നപ്പോള്‍, രണ്ടടി താഴ്ചയില്‍ 45 ഡിഗ്രിയായിരുന്നു താപനില. വലിയ മാലിന്യകൂമ്ബാരത്തിന്റെ അടിത്തട്ടിലേക്ക് എത്തുമ്ബോള്‍ താപനില ഇനിയും ഉയരും. പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.