കോടതി അയോഗ്യനാക്കിയ പ്രതിഷേധങ്ങൾക്കിടെ മഹാരാഷ്ട്രാ വികാരം മാനിക്കാതെ വീര സവർക്കറെ അധിക്ഷേപിച്ചു കൊണ്ടുള്ള രാഹുലിന്റെ പ്രവൃത്തിക്കെതിരെ വിവിധ പാർട്ടികളിലെ നിരവധി നേതാക്കൾ രംഗത്തെത്തി. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ മുംബൈയിൽ രാഹുലിനെതിരെ പ്രക്ഷോഭം ശക്തമാകുമെന്നാണ് സൂചനകൾ.
സവര്‍ക്കര്‍ മഹാരാഷ്ട്ര വികാരമാണെന്നും ആരാധനാ മൂര്‍ത്തിയാണെന്നും പ്രകോപിപ്പിക്കരുതെന്നും രാഹുൽ ഗാന്ധിയോട് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടപ്പോള്‍ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അപലപിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ‘വീർ സവർക്കർ ഗൗരവ് യാത്ര’ സംഘടിപ്പിക്കുമെന്നാണ് അറിയിച്ചത്. വീരസാവർക്കാർ ഗൗരവ് യാത്രയെക്കുറിച്ച് ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സവർക്കറെ അപമാനിക്കുന്നവർക്കെതിരെ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന് ഫഡ്നാവിസ് കൂട്ടിച്ചേര്‍ക്കുന്നു.
ആൻഡമാൻ സെല്ലുലാർ ജയിലിൽ 14 വർഷത്തോളം സവർക്കർ സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങൾ അനുഭവിച്ചു. നമുക്ക് ഈ കഷ്ടപ്പാടുകൾ വായിക്കാൻ മാത്രമേ കഴിയൂ. സവര്‍ക്കര്‍ ത്യാഗത്തിന്റെ പ്രതിരൂപമാണ്. രാഹുല്‍ ഗാന്ധിയ്ക്ക് താക്കീത് നല്‍കി ഉദ്ദവ് പറഞ്ഞു. സ്വപ്നത്തില്‍ പോലും രാഹുല്‍ ഗാന്ധിക്ക് സവര്‍ക്കര്‍ ആകാന്‍ സാധിക്കില്ലെന്നാണ് അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തത്. രാഹുലിന്റെ സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ രോഷം ശക്തമാവുകയാണെന്നാണ് ഈ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.