സംസ്ഥാനത്ത് കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകുക. ഐടി പാർക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നൽകില്ല.

കള്ളുഷോപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്. ബാറുകളിലെ ക്ലാസിഫിക്കേഷൻ നൽകുന്നത് പോലെ കള്ള് ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷൻ വരും. അതായത് ഇനി മുതൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി വരും. ഷാപ്പുകൾ കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുകിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡ് കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.

ഒരു തെങ്ങിൽ നിന്നും നിലവിൽ രണ്ട് ലിറ്റ‍ർ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാൻ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാൻ സമിതിയെ വെക്കാനും നയത്തിൽ തീരുമാനമുണ്ടാകും. ഐടി പാർക്കുകളിലെ മദ്യവിൽപ്പനയായിരുന്നു കഴിഞ്ഞ നയത്തിലെ പ്രധാന ശുപാർശ. പക്ഷേ മദ്യവിൽപ്പന ആരു നടത്തുമെന്ന കാര്യത്തിലായിരുന്ന തർക്കം. ഐടി പാർക്കുകളിലെ ബാറ് നടത്തിപ്പ് നിലവിൽ ബാറുകള്‍ നടത്തിയ പരിചയമുള്ള അബ്കാരിക്ക് നൽകണമെന്ന ചർച്ചയും ഉയർന്നിരുന്നു. ഒടുവിൽ ഐടി പാർക്കിലെ ക്ലബുകൾക്ക് തന്നെ ബാ‌ർ നടത്തിപ്പിൻ്റെ ചുമതല നൽകാനാണ് തീരുമാനം.

© 2024 Live Kerala News. All Rights Reserved.