ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയുടെ ഓര്‍മ്മക്കായി 80 കോടി ചെലവില്‍ ചെന്നൈ മറീനാ ബീച്ചില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിനെതിരെ കനത്ത പ്രതിഷേധം. പദ്ധതിയെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും, ഡിഎംകെ പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് മറീനാ ബീച്ചില്‍ നടന്നത്.
കരുണാനിധിയുടെ പേന പ്രതിമ കടലില്‍ സ്ഥാപിച്ചാല്‍ ഇടിച്ചുകളയുമെന്നു നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ പ്രഖ്യാപിച്ചതോടെ തെളിവെടുപ്പ് സംഘര്‍ഷത്തിലേക്ക് വഴിമാറി. വേണമെങ്കില്‍ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നിങ്ങള്‍ പ്രതിമ സ്ഥാപിച്ചോളു, എന്നാല്‍ കടല്‍ക്കരയില്‍ സ്മാരകം വേണ്ടെന്ന് സീമാന്‍ പറഞ്ഞു. മറീനാ ബീച്ചില്‍ നിന്ന് 36 മീറ്റര്‍ കടലിലേക്ക് തള്ളിയാണു സ്മാരകം നിര്‍മ്മിക്കുന്നത്. കലൈഞ്ജറുടെ എഴുത്തിന്‍റെ മഹിമയുടെ പ്രതീകമായി 137 അടി ഉയരമുള്ള മാര്‍ബിളില്‍ തീര്‍ത്ത പേനയാണ് സ്മാരകത്തിന്റെ പ്രധാന ആകര്‍ഷണം.