ന്യൂഡല്‍ഹി: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ പി.ജയരാജന്‍റെ ആരോപണത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമങ്ങളെ നേരിട്ട് കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുന്നുണ്ടോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല.
സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി, ബുധനാഴ്ച വരെ ഡൽഹിയിലുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി ചുമതലയേറ്റശേഷമുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കാണ് മുഖ്യമന്ത്രി സമയം തേടിയത്.