വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ല, ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് സര്‍ക്കാര്‍

എറണാകുളം: തുറമുഖ പദ്ധതിയുടെ പേരില്‍ സംഘര്‍ഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും. പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതമറിയിച്ചു. ഇതോടെ സംഭവത്തില്‍ കേന്ദ്രത്തിന്റെ നിലപാട് തേടിയിരിക്കുകയാണ് ഹൈക്കോടതി.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് കേന്ദ്ര സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കവെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. വിഴിഞ്ഞത്ത് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ബിഷപ്പിനെ പ്രതിയാക്കി കേസ് എടുത്ത കാര്യവും, ഡിഐജി ആര്‍ നിശാന്തിനിയ്ക്ക് സംഭവത്തിന്റെ അന്വേഷണ ചുമതല നല്‍കിയതും ഇതിന് മറുപടിയായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സാമഗ്രികള്‍ എത്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും, സര്‍ക്കാര്‍ നടപടികള്‍ പ്രഹസനമാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ഇതോടൊപ്പം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയ്ക്ക് നല്‍കണമെന്നും അദാനി ഗ്രൂപ്പ് കോടതിയോട് ആവശ്യപ്പെട്ടു. അപ്പോഴായിരുന്നു സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. മൂന്നാഴചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.