ജമ്മു: ജമ്മുകാശ്‌മീരിലെ ഉധംപൂരിൽ ആക്രമണം നടത്തുന്നതിനിടെ പിടിയിലായ പാകിസ്ഥാൻ തീവ്രവാദി മുഹമ്മദ് നവേദ് യാക്കൂബിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡി. അതിനിടെ നവേദ് അടക്കമുള്ള ഭീകരർക്ക് സാന്പത്തിക സഹായം നൽകിയ ബിസിനസുകാരനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഘാംഗങ്ങൾക്ക് വീതിച്ചു നൽകാനായി ഒരാൾ അഞ്ച് ലക്ഷം രൂപ തന്നെയും കൂടെയുണ്ടായിരുന്ന മുഹമ്മദ് നോമനെയും ഏൽപ്പിച്ചിരുന്നുവെന്നാണ് നവേദ് നേരത്തെ മൊഴി നൽകിയിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ നോമൻ കൊല്ലപ്പെടുകയായിരുന്നു.
പണം നൽകിയ ബിസിനസുകാരൻ ശ്രീനഗറിലെ ഒരു കടയുടമയാണെന്നാണ് സൂചന. കാശ്മീരിൽ ലഷ്കർ ശൃംഖലയ്ക്ക് ഭീകരാക്രമണങ്ങൾ നടത്താൻ നവേദും നൊമാനും മുഖേന പണം എത്തിച്ചത് ഇയാളാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പതിനൊന്നോളം പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, തനിക്ക് അറിയാവുന്നത് എല്ലാം പൊലീസിനോട് പറഞ്ഞു കഴിഞ്ഞു എന്നാണ് നവേദിന്റെ നിലപാട്