അഫ്താബ് പൂനാവാല തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും, വെട്ടി കഷണങ്ങളാക്കുമെന്ന് ഭയക്കുന്നതായും ശ്രദ്ധ വാക്കര്‍ രണ്ട് വര്‍ഷം മുമ്ബ് മഹാരാഷ്ട്ര പോലീസില്‍ പരാതി നല്‍കിയിരുന്നു എന്ന് റിപ്പോര്‍ട്ട്

മുംബൈ: പങ്കാളിയായ അഫ്താബ് പൂനാവാല തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും, വെട്ടി കഷണങ്ങളാക്കുമെന്ന് ഭയക്കുന്നതായും കാള്‍ സെന്റര്‍ ജീവനക്കാരിയായ ശ്രദ്ധ വാക്കര്‍ രണ്ട് വര്‍ഷം മുമ്ബ് മഹാരാഷ്ട്ര പോലീസില്‍ പരാതി നല്‍കിയിരുന്നു എന്ന് റിപ്പോര്‍ട്ട്.

മുംബൈയില്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇത് വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. കേസില്‍ ശ്രദ്ധയുടെ പങ്കാളി അഫ്താബ് പൂനാവാലയെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

അഫ്താബ് തന്നെ കൊലപ്പെടുത്തുമെന്ന് ഭയക്കുന്നതായി ശ്രദ്ധ പറയുന്ന പരാതി കത്ത് 2020 നവംബര്‍ 23 ന് എഴുതിയതാണ്. അഫ്താബ് തന്നെ മര്‍ദിക്കാറുണ്ടെന്ന കാര്യം അഫ്താബിന്‍റെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും ശ്രദ്ധ കത്തില്‍ പറയുന്നു. 28 കാരനായ അഫ്താബ് പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയും അവളുടെ ശരീരം 35 കഷണങ്ങളാക്കുകയും 300 ലിറ്റര്‍ ഫ്രിഡ്ജില്‍ മൂന്നാഴ്ചയോളം സൗത്ത് ഡല്‍ഹിയിലെ മെഹ്‌റൗളി ഏരിയയിലെ തന്റെ വസതിയില്‍ സൂക്ഷിച്ച്‌ ദിവസങ്ങളോളം നഗരത്തിലുടനീളം വലിച്ചെറിയുകയും ചെയ്തുവെന്നാണ് കേസ്.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായ് ടൗണ്‍ സ്വദേശിയായിരുന്നു ശ്രദ്ധ വാക്കര്‍. 2020 നവംബറില്‍ പാല്‍ഘറിലെ തുലിഞ്ച് പോലീസിന് നല്‍കിയ പരാതിയില്‍ അഫ്താബ് എന്നെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു എന്ന് ശ്രദ്ധ 2020 ല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

“ഇന്ന് അവന്‍ എന്നെ ശ്വാസംമുട്ടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചു. കെട്ടിയിട്ട് എന്നെ കൊല്ലുമെന്ന് ഭയപ്പെടുത്തുകയും ചെയ്തു. അവന്‍ എന്നെ തല്ലാന്‍ തുടങ്ങിയിട്ട് ആറു മാസമായി. പക്ഷേ, എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാല്‍ പോലീസില്‍ പോകാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു” ശ്രദ്ധ പരാതിയില്‍ പറയുന്നു.

“അവന്‍ എന്നെ മര്‍ദിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചു. അവന്‍റെ മാതാപിതാക്കള്‍ക്ക് അഫ്താബ് എന്നെ തല്ലുന്നത് അറിയാം,” അവള്‍ പോലീസിനോട് പറഞ്ഞു. പൂനാവാലയുടെ മാതാപിതാക്കള്‍ക്ക് തങ്ങള്‍ ഒരുമിച്ച്‌ താമസിക്കുന്നതിനെക്കുറിച്ച്‌ അറിയാമായിരുന്നുവെന്നും വാരാന്ത്യങ്ങളില്‍ അവരെ സന്ദര്‍ശിക്കാറുണ്ടെന്നും ശ്രദ്ധ കത്തില്‍ പറയുന്നു.

ഞങ്ങള്‍ വിവാഹിതരാകാനിരിക്കുന്നവരാണ് അഫ്താബിന്‍റെ കുടുംബത്തിന്റെ അനുഗ്രഹവും ഉള്ളതിനാലും ഞാന്‍ അവനോടൊപ്പം താമസിച്ചത്. ഇനി മുതല്‍, അവനോടൊപ്പം ജീവിക്കാന്‍ ഞാന്‍ തയ്യാറല്ല, അതിനാല്‍ അവന്‍ എന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭയക്കുന്നു” ശ്രദ്ധ പരാതി കത്തില്‍ പറഞ്ഞു.

അതേ സമയം നവംബര്‍ 22 ന് ദില്ലി പോലീസ് അഫ്താബ് പൂനാവാലയെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനായി. അതേസമയം ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റില്‍ രക്തക്കറ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നാണ് വിവരം. പോളിഗ്രാഫ് പരിശോധന കൃത്യമായ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അതിനാല്‍ ദാരുണമായ കൊലപാതകത്തിലെ സംഭവങ്ങളുടെ ക്രമം കണ്ടെത്താനാകുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.