അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഉത്തരവിട്ട് താലിബാന്‍ നേതാവ് ഹസീബത്തുള്ള അഖുന്‍സാദ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഉത്തരവിട്ട് താലിബാന്‍ പരമോന്നത നേതാവ് മൗലവി ഹസീബത്തുള്ള അഖുന്‍സാദ. ഒരു സംഘം ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീബത്തുള്ള അഖുന്‍സാദ, പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.

കള്ളന്മാര്‍,രാജ്യദ്രോഹികള്‍,നിയമലംഘകര്‍, തുടങ്ങിയവയ്ക്ക് ഇനി ശരിയത്ത് നിയമപ്രകാരമായിരിക്കും ശിക്ഷനടപ്പിലാക്കുക. കണ്ണിന് കണ്ണ് കൈയ്ക്ക് കൈ എന്ന രീതിയിലായിരിക്കും ഇനി ശിക്ഷാ വിധികള്‍. നിയമലംഘകര്‍ അവരുടെ ചെയ്തികള്‍ക്ക് ഇസ്ലാമിക നിയമപ്രകാരം തന്നെ ശിക്ഷിക്കപ്പെടണമെന്ന് താലിബാന്‍ പരമോന്നത നേതാവ് ഉത്തരവില്‍ വ്യക്തമാക്കുന്നു.

മുഖംമറയ്ക്കാതെയും വിലക്കുള്ളയിടങ്ങളിലും എത്തുന്ന സ്ത്രീകളായിരിക്കും പ്രധാനമായും ഈ ഉത്തരവിന്റെ ഇരകളാകുകയെന്നാണ് യാഥാര്‍ത്ഥ്യം. കടുത്ത മതപണ്ഡിതനായ അഖുന്‍സാദ പുറപ്പെടുവിച്ച ഫത്വകള്‍ ഇനി അഫ്ഗാനിസ്ഥാനിലെ ജനജീവിതത്തെ എങ്ങനെയാണ് ബാധിക്കുക എന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇസ്ലാം മതം സംബന്ധിച്ച് തീവ്ര വ്യാഖ്യാനങ്ങള്‍ നല്‍കുന്ന വ്യക്തിയായത് കൊണ്ട് തന്നെ ശിക്ഷകളില്‍ യാതൊരു ഇളവും പ്രതീക്ഷിക്കാനാവില്ല.
2016ലാണ് താലിബാന്‍ മേധാവിയായി ഹസീബത്തുള്ള അഖുന്‍സാദ ചുമതലയേല്‍ക്കുന്നത്. അധികാര പോരാട്ടത്തില്‍ തകര്‍ന്നു കിടന്ന ജിഹാദി പ്രസ്ഥാനത്തെ ഏകീകരിക്കുക എന്നതായിരുന്നു അഖുന്‍സാദയുടെ പ്രധാന ദൗത്യം.

© 2024 Live Kerala News. All Rights Reserved.