കാസർഗോഡ്; ഇടത് വലത് മുന്നണികളുടെ രാഷ്ട്രവിരുദ്ധ കൂട്ടുകെട്ടിനെതിരെ കാസർഗോഡ് കുമ്പളയിൽ ബിജെപി സംഘടിപ്പിച്ച ദേശരക്ഷാ സംഗമത്തിൽ അണിനിരന്നത് ആയിരങ്ങൾ. രാഷ്ട്ര വിരുദ്ധ ശക്തികളോട് ഒത്തുതീർപ്പിനില്ലെന്ന ജനങ്ങളുടെ ഉറച്ച പ്രഖ്യാപനമായിരുന്നു പരിപാടിയിലെ ജനപങ്കാളിത്തത്തിലൂടെ വ്യക്തമായത്. മതഭീകരവാദികൾക്ക് മുമ്പിൽ കേരളം കീഴടങ്ങില്ലെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
നരേന്ദ്രമോദിയും അമിത്ഷായും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കാലത്തോളം കേരളം കീഴടക്കാൻ പോപ്പുലർഫ്രണ്ടിന് സാധിക്കില്ല. കേരളത്തിൽ വലിയ കലാപത്തിനായിരുന്നു പിഎഫ്‌ഐ ശ്രമിച്ചത്. ജന്മുകാശ്മീരിൽ മതഭീകരവാദികളെ അടിച്ചൊതുക്കിയിട്ടുണ്ടെങ്കിൽ കേരളത്തിലും അവരെ അമർച്ച ചെയ്യാൻ ബിജെപി സർക്കാരിന് സാധിക്കും. സിപിഎമ്മും കോൺഗ്രസും ലീഗും നിരോധിത സംഘടനയുടെ ആളുകളെ കൂടെ കൂട്ടാൻ മത്സരിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മയക്കുമരുന്ന് ലഹരിമാഫിയകൾ പ്രവർത്തിക്കുന്നത് മതഭീകരവാദത്തിന് വേണ്ടിയാണ്. കേരളത്തിലേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്നത് ഭീകരവാദികളാണ്. എന്നാൽ പിണറായി സർക്കാർ ഇവർക്കെതിരെ ചെറുവിരലനക്കുന്നില്ല. നാല് വോട്ടിന് വേണ്ടി കേരളത്തിലെ മതേതര പാർട്ടികൾ മതതീവ്രവാദികളുടെ പടിക്കൽ ഓച്ഛാനിച്ച് നിൽക്കുകയാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
കേരളത്തെ സിപിഎം പൂർണമായും തകർത്തിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. പരിപാടിയിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ രവീശ തന്ത്രി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.ശ്രീകാന്ത്, കെപി പ്രകാശ് ബാബു, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.