ന്യൂഡൽഹി: സിൻജിയാങ്ങിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള യുഎൻഎച്ച്ആർസിയിലെ വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നതിൽ മൗനം പാലിച്ച് ചൈന. ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരായ അടിച്ചമർത്തലിനെ പ്രതിരോധിച്ച ചൈന, ഭീകരതയെയും വിഘടനവാദത്തെയും നേരിടുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.
ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ സിൻജിയാങ് വിഷയത്തിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വ്യാഴാഴ്ച വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെ, സ്വയംഭരണ പ്രദേശത്തെ ജനങ്ങളുടെ അവകാശങ്ങളെ ബഹുമാനിക്കാനും ഉറപ്പുനൽകാനും ഇന്ത്യ ആഹ്വാനം ചെയ്തു. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം തുടരുന്നതിനിടെയാണ് ഈ അഭിപ്രായങ്ങൾ എന്നതും ശ്രദ്ധേയം.