ദിവസങ്ങളോളം മുംബൈയിൽ താമസിച്ച് സൽമാൻ ഖാന്റെ വീടും പരിസരവും നിരീക്ഷിച്ചതായും പ്രതികളായ സച്ചിൻ ബിഷ്ണോയി, സന്തോഷ് യാദവ് എന്നിവരും ഒപ്പമുണ്ടായിരുന്നതായി ഇയാൾ പറഞ്ഞു.
കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവൻ ഗോൾഡി ബ്രാർ ആണ് ക്വട്ടേഷൻ നൽകിയത്. ഇന്റർപോൾ വഴി ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
ശനിയാഴ്ചയാണ് ബംഗാൾ–നേപ്പാൾ അതിർത്തിക്കു സമീപം സിദ്ദു മൂസ വാല കേസിലെ പ്രതിയായ ദീപക് മുണ്ടിയെയും കൂട്ടാളികളായ കപിൽ പണ്ഡിറ്റിനെയും രജീന്ദറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മാൻസ കോടതിയിൽ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇതോടെ സിദ്ദു കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. രണ്ടുപേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
അഞ്ജാതരിൽ നിന്ന് വധഭീഷണി ഉയരുന്ന സാഹചര്യത്തിൽ സൽമാൻ ഖാന് ഒരു തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് മുംബൈ പൊലീസ് നൽകിയിരുന്നു. ജൂണിലാണ് സൽമാൻ ഖാനും പിതാവ് സലിംഖാനുമെതിരെ വധഭീഷണി ഉണ്ടായത്. മൂസ വാലയുടെ ഗതി നിങ്ങൾക്കും ഉണ്ടാകുമെന്നാണ് കത്തിൽ പറഞ്ഞത്.