സാമൂഹ്യ മാധ്യമങ്ങളിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് ചെയ്ത കേസിൽ യുവതിക്ക് 45 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. (social media post) നൗറ ബിന്ദ് സഈദ് അൽ ഖഹ്തനി എന്ന യുവതിക്കാണ് ശിക്ഷ വിധിച്ചത്. സൈബർ കുറ്റകൃത്യങ്ങളും തീവ്രവാദവും തടയുന്നതിനുള്ള നിയമങ്ങൾ പ്രകാരമാണ് യുവതിയെ ശിക്ഷിച്ചിരിക്കുന്നത്.(social media post)
നൗറ സമൂഹത്തിന്റെ ഐക്യം തകർക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് കോടതി നിരീക്ഷിച്ചു. നൗറ എന്താണ് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്നോ എവിടെയാണ് വിചാരണ നടന്നതെന്നോ വ്യക്തമായിട്ടില്ലെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. 2012 ജൂലൈ 4നാണ് നൗറയെ അറസ്റ്റ് ചെയ്തത്.
ഒരുമാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ തടവ് ശിക്ഷയാണ് സൗദി കോടതി വിധിക്കുന്നത്. നേരത്തെ സൽമാൻ അൽ ഷെഹീബ് എന്ന മെഡിക്കൽ വിദ്യാർത്ഥിക്കും 34 വർഷത്തെ ശിക്ഷ വിധിച്ചിരുന്നു.
വിയോജിപ്പുകളെ അടിച്ചമർത്താനാണ് സൗദി ഭരണാധികാരികൾ ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. യാഥാസ്ഥിതിക ഇസ്ലാം നിയമങ്ങൾ നിലനിൽക്കുന്ന സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ്ങിനായുള്ള സ്വാതന്ത്ര്യം ഉൾപ്പെടെ ചെറിയ ഇളവുകൾ ലഭിച്ചത് ഈയിടയ്ക്കാണ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമങ്ങൾ നടപ്പിലാക്കുമ്പോൾ, മറുവശത്ത് സാമൂഹ്യ മാധ്യമ ഇടപെടലിന്റെ പേരിൽ സ്ത്രീകളെ തടവിലാക്കുന്നത് ശരയില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.