കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കലാപത്തിലേക്ക്. അവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് നൽകാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ഇതോടെ, ജനം തെരുവിലിറങ്ങി. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് കണക്ക്. ശ്രീലങ്കൻ റുപ്പിയുടെ വില ഡോളറിനെതിരെ 265 ലേക്കാണ് താഴോട്ട് വീണിരിക്കുന്നത്. അരി കിലോയ്ക്ക് 448 ലങ്കൻ രൂപയും, പാൽ ലിറ്ററിന് 263യുമാണ് ഇപ്പോൾ. ദുരിതം ഇരട്ടിയാക്കി ദിവസം ഏഴര മണിക്കൂർ പവർകട്ടും ഉണ്ട്.
ഇതിനിടെ, ഭക്ഷ്യ പ്രതിസന്ധിയും ഊർജ്ജ പ്രതിസന്ധിയും പരിഹരിക്കാൻ ഇന്ത്യയുടെ അടിയന്തിര സഹായം ലങ്ക ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്പത്തികമായ പ്രതിസന്ധി പരിഹരിക്കാൻ മാത്രം 7000 കോടി വായ്പയായി നൽകാനാണ് തീരുമാനം. അതേസമയം, ലങ്കയിൽ പാചക വാതക വിലയും വൻതോതിൽ വർദ്ധിച്ചു.