പഞ്ചാബ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി കേരളത്തിൽ പച്ച പിടിക്കില്ലെന്ന് ജനപക്ഷം സെക്കുലർ സംസ്ഥാന അധ്യക്ഷൻ പിസി ജോർജ്. കേരളത്തിൽ ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണ ഇല്ലാതെ കാര്യമായി പ്രവർത്തിക്കാനാവില്ല. കേരളത്തിൽ 46% ന്യൂനപക്ഷ സമുദായങ്ങൾ ആണ് ഉള്ളത്.ആം ആദ്മി പാർട്ടിക്ക് ഏതെങ്കിലുമൊരു വിഭാഗത്തിന്റെ പിന്തുണ ഇല്ല എന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. ആം ആദ്മി പാർട്ടിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും താനില്ലെന്ന് പിസി ജോർജ് പറഞ്ഞു.
ആം ആദ്മി പാർട്ടിയും ട്വന്റി20യും ഒരുമിച്ച് ചേർന്നാലും ഗുണം ഉണ്ടാകില്ല . എല്ലാവർക്കും ഭക്ഷണ കിറ്റുകൾ നൽകിയാണ് ട്വന്റി 20 വിജയത്തിൽ എത്തിയത്. എന്നാൽ കേരളത്തിൽ എല്ലാവർക്കും ഇത് നൽകാൻ ട്വന്റി20 നേതൃത്വത്തിന് ആകുമോ എന്ന് പിസി ജോർജ് ചോദിക്കുന്നു. അരവിന്ദ് കെജ്രിവാളിന് പ്രവർത്തനത്തിൽ തനിക്ക് അഭിമാനമാണ് ഉള്ളത് എന്നും പി സി ജോർജ്ജ് പറഞ്ഞു. എന്നാൽ കേരളത്തിൽ ഇത് ഗുണം ചെയ്യില്ല എന്ന് പിസി ജോർജ് ചൂണ്ടിക്കാട്ടി.
കേരളത്തിൽ വൈകാതെ കോൺഗ്രസ് തകരുന്ന സാഹചര്യം ആകും ഉണ്ടാവുക. പകരം ബിജെപി ശക്തിപ്രാപിക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ ബിജെപി പ്രധാനപ്പെട്ട ശക്തികേന്ദ്രമായി മാറുമെന്നും പി സി ജോർജ്ജ് പറഞ്ഞു. അങ്ങനെ പിണറായി വിജയനും ബിജെപിയും നേരിട്ടുള്ള ഏറ്റുമുട്ടൽ ആകും ഉണ്ടാകുക എന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ കോൺഗ്രസ് അപമാനകരമായ തോൽവിയാണ് ഏറ്റുവാങ്ങുന്നത് . വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തോൽവികൾ വിശകലനം ചെയ്തുകൊണ്ടാണ് പിസി ജോർജ് അഭിപ്രായം പ്രകടിപ്പിച്ചത്. പഞ്ചാബിൽ വലിയ തോൽവി ആണ് ഉണ്ടായത്. കോൺഗ്രസിനെ തിരികെ കൊണ്ടുവന്നാൽ ഇനി പുതിയ നേതൃത്വം ഉണ്ടാകണമെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു.