ഡൽഹി: ഉക്രെയ്നിൽ റഷ്യൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും. ടെലിഫോണിലൂടെയായിരിക്കും പ്രധാനമന്ത്രി സെലെൻസ്കിയുമായി സംസാരിക്കുന്നത്. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഉൾപ്പെടെ ഉക്രെയ്ൻ ഇന്ത്യയുടെ പിന്തുണ തേടിയിരുന്നു.
ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗ പദ്ധതി സുഗമമാക്കാൻ ഇന്ത്യ ഉക്രെയ്നുമായി ചർച്ച നടത്തിയിരുന്നു. സാധാരണക്കാരെയും വിദേശികളെയും ഒഴിപ്പിക്കുന്നത് വരെ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇന്ത്യ റഷ്യയോടും അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യയുടെ അഭ്യർത്ഥന റഷ്യ സ്വീകരിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഉക്രെയ്ൻ പല തവണ അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യയിലെ ഉക്രെയ്ൻ സ്ഥാനപതിയും ഉക്രെയ്ൻ വിദേശകാര്യ മന്ത്രിയും പരസ്യമായി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.