ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. പദ്ധതി, അതിവേഗം പുരോഗമിക്കുകയാണ്. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഉക്രൈനിൽ കുടുങ്ങിയ 18,000 ഇന്ത്യൻ പൗരന്മാരെ കേന്ദ്രസർക്കാർ സുരക്ഷിതമായി നാട്ടിലെത്തിച്ചു. എംഇഎ വക്താവ് അരിന്ദം ബാഗ്‌ചി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായി എണ്ണം പറയാൻ സാധിക്കില്ലെങ്കിലും ഏകദേശം 18000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി ഇദ്ദേഹം അറിയിച്ചു. 3000 പേർ നാടണയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, 17,000 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കിയുള്ള ആയിരം പേരെയും എത്തിച്ചത്. ഉക്രൈനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാനും നാട്ടിലേക്ക് കൊണ്ടുവരാനും കേന്ദ്രസർക്കാർ നടത്തുന്ന രക്ഷാപ്രവർത്തങ്ങളെ സുപ്രീം കോടതി പ്രശംസിക്കുകയും ചെയ്തു. ഉക്രൈന്റെ അയൽരാജ്യങ്ങളിൽ നിന്നായി പറന്നുയർന്ന പ്രത്യേക വിമാനങ്ങളിൽ, യുദ്ധഭൂമിയിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞതിന്റെ ആശ്വാസ നെടുവീർപ്പുമായി ഇന്ത്യക്കാർ ഇരിക്കുമ്പോൾ, കേന്ദ്രസർക്കാർ നടത്തിയ പ്രയത്നങ്ങൾ എടുത്തു പറയേണ്ടതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.