ക്രിക്കറ്റിന് അവധികൊടുത്ത് എം.എസ്. ധോണി സൈനിക പരിശീലനത്തിൽ. ആഗ്രയിലെ സൈനിക ക്യാമ്പിലാണ് രണ്ട് ആഴ്ചത്തെ പരിശീലനത്തിൽ പങ്കെടുക്കാൻ ധോണിയെത്തിയത്. ലഫ്റ്റനന്റ് കേണൽ പദവിലഭിച്ചശേഷം ആദ്യമായാണ് ധോണി സൈന്യത്തിനൊപ്പം പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹമറിയിച്ച് ധോണി തന്നെയാണ് സൈനിക അധികൃതർക്ക് കത്തയച്ചത്. രണ്ടാഴ്ചത്തെ ട്രെയിനിംഗിൽ പാരച്യൂട്ടിൽ നിന്ന് ചാടുന്നതുൾപ്പെടെയുള്ള പരിശീലനങ്ങളാണ് ഉള്ളത്. പരിശീലന കാലയളവിൽ അഞ്ചുതവണയെങ്കിലും ധോണിക്ക് പാരച്യൂട്ടിൽ നിന്ന് ചാടേണ്ടതായി വരുമെന്ന് സൈനിക വക്താവ് സിതാൻഷു കർ പറഞ്ഞു. സൈനികനാവുക എന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണെന്ന് ധോണി പറഞ്ഞു. തന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണെന്നും തുടർന്നും സൈന്യത്തിന്റെ ഭാഗമായി ജോലികൾ ചെയ്യാൻ താത്പര്യമാണെന്നും അദ്ദേഹം അറിയിച്ചു.