ശാരീരിക അവശതകള്‍ മറന്ന് മോദിയെ സ്വീകരിക്കാന്‍ ജയയെത്തി, പിന്നെ വസതിയില്‍ ഒന്നിച്ച് ഉച്ചഭക്ഷണം.. AIADMK-BJP സഖ്യത്തിന് തമിഴ്‌നാട്ടില്‍ കളമൊരുങ്ങുന്നു..

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാവ്ച ആരംഭിച്ചു. ഉച്ചതിരിഞ്ഞ് 1.30 ഓടെയാണ് ജയലളിതയുടെ വസതിയില്‍ മോദി എത്തിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. 2016 ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തിരെഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ച. മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വേണമെന്ന് ജയലളിത മോദിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം ജയലളിത പ്രധാനമന്ത്രിയ്ക്ക് കൈമാറി.

ഗുരുതര രോഗാവസ്ഥയില്‍ വിശ്രമത്തിലാണെന്ന് പ്രചാരണം നേരിട്ട ജയലളിത പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഏറെ കാലത്തിനുശേഷമാണ് ഇന്നാദ്യമായി ജയലളിത പരസ്യമായി എത്തുന്നത്. ഇന്ന് രാവിലെ ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനാണ് ജയലളിത നേരിട്ട് എത്തിയത്. വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ജയലളിത പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പച്ചസാരിയുടുത്ത പുഞ്ചിരിച്ച മുഖവുമായി പൂചെണ്ടുമായി ജയലളിത വിമാനത്താവളത്തില്‍ എത്തി. പൂര്‍ണ ആരോഗ്യവതിയായി കാണപ്പെട്ട ജയലളിത പ്രസന്നവതിയായിരുന്നു. വിമാനത്താവളത്തില്‍ വച്ചു മോദിയുമായി അവര്‍ പതിനഞ്ചുമിനിറ്റോളം സംസാരിച്ചു. ഗവര്‍ണര്‍ കെ. റോസയ്യയും മുന്മുഖ്യമന്ത്രി പനീര്‍ശെല്‍വവും അവരോടൊപ്പമുണ്ടായിരുന്നു. പ്രഥമ ദേശീയ കൈത്തറിദിനം ഉദ്ഘാടനം ചെയ്യാനൊണ് മോദി ചെന്നൈയിലെത്തിയത്. എന്നാല്‍ മദ്രാസ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ദേശീയ കൈത്തറി ദിനാഘോഷത്തില്‍ ജയലളിത പങ്കെടുത്തില്ല. അസുഖ ബാധിതയായതിനാല്‍ മുന്‍ രാഷ്ട്രപതി ഡോക്ടര്‍ കലാമിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് ജയലളിതതന്നെ പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് അവരുടെ ആരോഗ്യനിലയെക്കുറിത്ത് അഭ്യൂഹങ്ങള്‍ ശക്തമായത്. ഗുരുതര രോഗം പിടിപെട്ട ജയലളിത രോഗശയ്യയിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ എതിരാളിയായ കരുണാനിധി തന്നെയാണ് ഈ സൂചന നല്‍കിയത്. ഇത് സ്ഥിരീകരിച്ച സുബ്രഹ്മണ്യസ്വാമിയും രംഗത്തെത്തിയിരുന്നു. ഇതെല്ലാം നുണ പ്രചരണങ്ങളാണെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ കലാമിന്‍െ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരോഗ്യകാരണങ്ങള്‍ അനുവദിക്കില്ലെന്നാണ് പത്രകുറിപ്പില്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ ജയലളിത നേരിട്ട് എത്തിയത്. തമിഴ്‌നാടിനെ നയിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്ന് ജയലളിത വിളിച്ചു പറയുകയാണ്. മോദിയെ സ്വീകരിക്കാന്‍ എത്തിയില്ലെങ്കില്‍ ജയയുടെ ആരോഗ്യത്തിലെ ചര്‍ച്ച കൂടുതല്‍ കടുക്കും. അത് പാര്‍ട്ടിക്ക് ദോഷവും ചെയ്യും. അതുകൊണ്ട് തന്നെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മോദിയെ സ്വീകരിക്കാനുള്ള ചടങ്ങ് പൊതു വേദിയിലേക്ക് മടങ്ങിയെത്താന്‍ ജയലളിത തെരഞ്ഞെടുത്തതും. അതിനിടെ ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ജയലളിത വിമാനത്താവളത്തിലെത്തിയത്. ഡോക്ടര്‍മാരുടെ ഉപദേശം മാനിച്ചാണ് മറ്റ് പൊതു ചടങ്ങുകള്‍ ഒഴിവാക്കിയതും. അതുകൊണ്ട് തന്നെ വിവാദം പൂര്‍ണ്ണമായും അവസാനിക്കുകയുമില്ല. മുഖ്യമന്ത്രിയുടെ രോഗവിവരം രഹസ്യമാക്കുന്നത് എന്തിനെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യം .

© 2024 Live Kerala News. All Rights Reserved.