ടോംഗയിലെ സമൂദ്രത്തിനടിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; പിന്നാലെ സുനാമി

വെല്ലിങ്ടന്‍: സമുദ്രത്തിനടിയിലുണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പസഫിക് രാജ്യമായ ടോംഗയില്‍ സുനാമി രൂപപ്പെട്ടു.തീരപ്രദേശത്തെ വീടുകളും കെട്ടിടങ്ങളിലും അതിശക്തമായ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു.ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തതിട്ടില്ല. ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള ഹംഗ ടോം-ഹുംഗ ഹാപായി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. പെട്ടിത്തെറിയുടെ പിന്നാലെ വന്‍ സുനാമി തിരകളുണ്ടായി. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഒരു പള്ളിയിലൂടെയും നിരവധി വീടുകളിലൂടെയും വെള്ളം ഒഴുകുന്നത് കാണാം. തലസ്ഥാനമായ നുകുഅലോഫയില്‍ ചാരം വീഴുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിയതായി റിപ്പോര്‍ട്ടുണ്ട്.വെള്ളിയാഴ്ചയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച ഏഴുമടങ്ങ് ശക്തിയോടെ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്‌നിപര്‍വ്വതം സ്‌ഫോടനത്തെ തുടര്‍ന്ന് പുറം തള്ളപ്പെട്ട പൊടി പടലങ്ങള്‍ 20 കിലോമീറ്ററോളം വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു. വളരെ സജീവമായ ടോംഗ-കെര്‍മാഡെക് ദ്വീപുകളുടെ അഗ്‌നിപര്‍വ്വത കമാനത്തിന്റെ ഭാഗമാണ് ഈ ദ്വീപ്. ന്യൂസിലാന്‍ഡിന്റെ വടക്ക്-കിഴക്ക് മുതല്‍ ഫിജി വരെ വ്യാപിച്ചുകിടക്കുന്ന ഒരു സബ്ഡക്ഷന്‍ സോണാണിത്. അതേസമയം ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അയല്‍രാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍,ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരങ്ങള്‍,ടാസ്മാനിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലും യുഎസിന്റെ ഏതാനും ഭാഗങ്ങളിലുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.