പ്രണയ ലേഖന മത്സരം

(അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം)

ഈ ശീര്‍ഷകങ്ങളില്‍ ഒരു പ്രണയ ലേഖന മത്സരം നടത്തുന്നു. പ്രമുഖ സിനിമ,സാഹിത്യ, ഗാനരചന മേഖലയിലുള്ള സര്‍വശ്രീ. വി.കെ.ശ്രീരാമന്‍, റഫീക്ക് അഹമ്മദ്, ഹരി നാരായണന്‍, K.P. സുധീര, ശ്രുതി സിത്താര ,ആര്യ ഗോപി, സുരഭി ലക്ഷ്മി എന്നിവര്‍ ജഡ്ജിങ്ങ് പാനല്‍ ആയി വരുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു.
പുതിയ തലമുറ അക്ഷരങ്ങളിലൂടെയുള്ള പ്രണയം നഷ്ടപ്പെടുത്തുന്ന ഈ കാലഘട്ടത്തില്‍ അക്ഷരങ്ങളെ പ്രണയിപ്പിക്കുക എന്ന കര്‍ത്തവ്യം നാം ഏറ്റെടുത്തേ മതിയാവൂ. വായന ശീലം അന്യമായതോടെ നല്ല നല്ല വാക്കുകള്‍, നല്ല ഭാഷകള്‍ യുവതലമുറക്കിടയില്‍ വരണ്ടുണങ്ങുകയാണ്. ഇവിടെയാണ് ഉച്ച നീചത്വങ്ങള്‍ നോക്കാതെ അക്ഷരങ്ങളാല്‍ പടവാളു തീര്‍ക്കുന്ന മാധ്യമരംഗത്തെ പ്രമുഖരായ നിങ്ങളുടെ വിരലുകള്‍ ചലിക്കേണ്ടത് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
ഈ വരുന്ന ഫെബ്രുവരി 14 ലോക വാലന്റയിന്‍സ് ഡേ ആണല്ലോ. അതിന് മുന്നോടിയായി പ്രണയിതാക്കള്‍ക്കും, സാങ്കല്‍പ്പിക പ്രണയിതാക്കള്‍ക്കും വേണ്ടി ഒരു പ്രണയലേഖന മത്സരം നടത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിന് മുന്നോടിയായി വരുന്ന അഞ്ച് ഞായറാഴ്ചകളില്‍ ആ ആഴ്ചയിലെ 20 നല്ല പ്രണയ ലേഖനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ സമ്മാനങ്ങള്‍ നല്‍കുന്നു. അങ്ങിനെ അഞ്ച് ആഴ്ചകളിലെ 100 ഓളം വിജയികളില്‍ നിന്ന് വിജയിക്കുന്ന ഒരാള്‍ക്ക് ബംബര്‍ സമ്മാനവും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നും രണ്ടും സ്ഥാനം അര്‍ഹരായവര്‍ക്ക് സ്വര്‍ണ്ണ നാണയം, റോള്‍സ് റോയ്‌സില്‍ പ്രണയിതാക്കള്‍ക്കോ, അവരുടെ ഫാമിലിക്കോ ആഢംബര യാത്ര, മറ്റ് പതിനെട്ട് പേര്‍ക്കും എന്റെ ഓക്‌സിജന്‍ റിസോട്ടുകളില്‍ ഒരു ദിവസത്തെ താമസം, കൂടാതെ ബംബര്‍ വിജയിക്കും ഫാമിലിക്കും മൂന്നാറില്‍ ഒരു ദിനത്തിന് 25000 രൂപ വരുന്ന കാരവന്‍ യാത്രയും, താമസവും, ഭക്ഷണവും സൗജന്യമായി നല്‍കുവാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നു. മാത്രവുമല്ല ഈ പരിപാടിക്ക് രൂപം നല്‍കുന്ന ഞാനും എന്റെ ഹൃദയത്തിലെ പ്രണയിനിയോട് എന്റെ പ്രണയം കൈമാറുകയാണ്. ആ പ്രണയ ലേഖനമുള്‍പ്പെടെ 101 പ്രണയ ലേഖനങ്ങള്‍ ഒരു പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനും ഞാനൊരുങ്ങുന്നു. ജനുവരി 17 ന് തൃശൂര്‍ ജില്ലയിലെ പാവറട്ടി പോസ്റ്റാഫീസില്‍ വിവിധ സാഹിത്യനായകന്മാരുടെ അകമ്പടിയോടെ എന്റെ ഹൃദയത്തില്‍ നിന്നു ഉതിര്‍ന്ന് വീണ അക്ഷരങ്ങളെ എഴുത്ത് രൂപേണയാക്കി എന്റെ ജീവിതത്തില്‍ ഒന്നിക്കാന്‍ കഴിയാത്ത, മലയാളികള്‍ക്ക് വളരെ സുപരിചതയായ, ഞാന്‍ പ്രണയിക്കുന്ന എന്റെ പ്രണയിനിയുടെ മേല്‍വിലാസത്തില്‍ ഹൃദയരക്തം പോലെ ചുവന്ന ആ തപാല്‍ ബോക്ക്‌സില്‍ നിക്ഷേപിക്കും. തുടര്‍ന്ന് ആ കെട്ടിടത്തില്‍ തന്നെ അക്ഷരങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള ഈ പരിപാടിയുടെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിക്കപ്പെടും.

പ്രേമലേഖനങ്ങള്‍ അയക്കേണ്ട മേല്‍ വിലാസം:
ബോചെ (ഡോ :ബോബി ചെമ്മണൂര്‍),P.B. NO-43, തൃശൂര്‍, പിന്‍ – 680001
(ഈ പോസ്റ്റ് ബോക്‌സ് നമ്പര്‍ ഈ മത്സരത്തിന് വേണ്ടി മാത്രമുള്ളതാണ്.)

© 2024 Live Kerala News. All Rights Reserved.