കെപിസിസി പ്രസിഡന്റായി ഒരു ക്രിമിനലിനെ നിയമിച്ചതാണ് ആക്രമത്തിന് കാരണം;ആസൂത്രിത കൊലപാതകം;കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.വി ജയരാജന്‍

കോഴിക്കോട്: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍.കെ.പി.സി.സി പ്രസിഡന്റായി ഒരു ക്രമിനലിനെ നിയമിച്ചതാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് കെ സുധാകരനെ വിമര്‍ശിച്ചുകൊണ്ട് എം.വി. ജയരാജന്‍ പറഞ്ഞു.ധീരജിന്റേത് ആസൂത്രിത കൊലപാതകമാണ്. വിദ്യാര്‍ഥികളല്ല കൊല നടത്തിയത് എന്നത് ആസൂത്രണത്തിന്റെ തെളിവാണെന്നും ജയരാജന്‍ ചൂണ്ടിക്കാണിച്ചു.
കെ. സുധാകരന്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയാണെന്നും അത് അണികള്‍ക്ക് കൊല നടത്താനുള്ള പ്രചോദനമാകുന്നുവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.കേസില്‍ അറസ്റ്റിലായ നിഖില്‍ പൈലി സുധാകരനോടൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സുധാകരനാണ്. സുധാകരന്‍ അധ്യക്ഷനായതോടെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കൈയിലാണ്. സുധാകരന്റെ കണ്ണൂര്‍ ശൈലി കേരളത്തിലാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം.വി. ജയരാജന്‍ ആരോപിച്ചു.ധീരജിന്റെ കൊലപാതകത്തിലൂടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയെയാണ് തല്ലിക്കെടുത്തിയതെന്നും ജയരാജന്‍ പറഞ്ഞു.അതേസമയം, ധീരജിന്റെ കൊലപാതകത്തില്‍ പ്രതികളായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.