ധീരജ് കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചു; ആറ് പേര്‍ കൂടി കസ്റ്റഡിയില്‍;ധീരജിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

ഇടുക്കി: ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചു. ധീരജിനെ കൊലപ്പെടുത്തിയത് താനാണെന്ന് ചോദ്യം ചെയ്യലിനിടെ സമ്മതിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസില്‍ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ കെ.എസ്.യു പ്രവര്‍ത്തകരാണ്. ഇതോടെ ആകെ പിടിയില്‍ ആയവരുടെ എണ്ണം ആറായി. കസ്റ്റഡിയില്‍ ഉള്ളവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ഇടുക്കി കരിമണലില്‍ നിന്ന് ബസ് യാത്രയ്ക്ക് ഇടയില്‍ ആണ് പൊലീസ് നിഖിലിനെ കസ്റ്റഡിയില്‍ എടുത്തത്. സംഭവ ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജെറിന്‍ ജോജോയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പുറമേയാണ് നാല് കോളേജ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയത്.ധീരജ് രാജേന്ദ്രന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കണ്ണൂര്‍ തൃച്ചംബരത്ത് ധീരജിന്റെ വീടിനോട് ചേര്‍ന്ന് സിപിഎം വിലയ്ക്ക് വാങ്ങിയ 8 സെന്റ് ഭൂമിയിലാണ് അന്ത്യവിശ്രമം ഒരുക്കുന്നത്.ഈ സ്ഥലത്ത് ധീരജിന് വേണ്ടി സ്മാരകം പണിയും.വൈകിട്ട് 5 മണിയോടെ മൃതദേഹം കണ്ണൂരില്‍ എത്തിക്കും. ജില്ലാ അതിര്‍ത്തി മുതല്‍ ബൈക്ക് റാലിയോട് കൂടിയ വിലാപയാത്രയും തലശേരി, കണ്ണൂര്‍ തളിപ്പറമ്പ്,തൃച്ചംബരത്തെ വസതി എന്നിവിടങ്ങളില്‍ പൊതുദര്‍ശനവുമുണ്ട്.വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കും. വൈകിട്ട് 4ന് ശേഷം തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ഇന്നലെ ഉച്ചയോടെയാണ് ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് രണ്ട് വിദ്യാര്‍ത്ഥികളായ അഭിജിത്, അമല്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ക്യാമ്പസില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കോളജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐയും സിപിഎമ്മും ആരോപിച്ചിരുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്നും എസ്എഫ്ഐ അറിയിച്ചട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.