കോട്ടയത്ത് തട്ടിക്കൊണ്ടുപോയ കുഞ്ഞിന് പേരിട്ടു; ‘അജയ’,പേര് നിര്‍ദേശിച്ചത് പൊലീസുകാരന്‍; ആശുപത്രിയിലെ സുരക്ഷ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ടുപോയ ശേഷം വീണ്ടെടുത്ത കുഞ്ഞിന് പേരിട്ടു.അജയ എന്ന് പേരിട്ടു. കുഞ്ഞിനെ കണ്ടെത്തി തിരികെ സുരക്ഷിത കരങ്ങളില്‍ എത്തിച്ച എസ്ഐ റനീഷാണ് കുഞ്ഞിന് പേര് നിര്‍ദ്ദേശിച്ചത്. അതിജീവിച്ചവള്‍ എന്നാണ് അജയ എന്നതിന്റെ അര്‍ത്ഥം. അമ്മയെയും കുഞ്ഞിനെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മെഡിക്കല്‍ കോളജ്് സുരക്ഷാ ജീവനക്കാരിയെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. സുരക്ഷ ഉറപ്പാക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി സൂപ്രണ്ട്് സസ്‌പെന്‍ഡ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി.

കുഞ്ഞിനെ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കോട്ടയത്തെ വനിതാ ജയിലിലേക്കാണ് മാറ്റിയത്. ഇവരെ ഇന്ന് ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. നഴ്സിന്റെ വേഷം വാങ്ങിയ സമീപത്തെ കടകയിലും താമസിച്ചിരുന്ന ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.വിവാഹ വാഗ്ദാനം നല്‍കി ഇബ്രാഹിം പണം തട്ടിയെന്ന് നീതു ആരോപിച്ചിരുന്നു. ഇബ്രാഹിമിനെതിരെ വഞ്ചനാക്കുറ്റം, ഗാര്‍ഹിക പീഡനം, ബാലപീഡന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 30 ലക്ഷം രൂപ പണവും സ്വര്‍ണ്ണവും ഇയാള്‍ വാങ്ങിച്ചിട്ടുണ്ടെന്ന് നീതു പൊലീസിന് മൊഴി നല്‍കിയിരുന്നു. നീതുവിന്റെ ഏഴ് വയസ്സുള്ള മകനേയും ഇയാള്‍ ഉപദ്രവിച്ചിരുന്നു. ഇബ്രാഹിം ലഹരിക്കും അടിമയാണ്.അതേസമയം കുട്ടിയെ തട്ടിയെടുത്ത് സംഭവത്തില്‍ ഇബ്രാഹിമിന് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജീവനക്കാരിയാണ്. ടിക് ടോക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കാമുകനെ ഭീഷണിപ്പെടുത്തുന്നതിനായി നീതുവാണ് കുഞ്ഞിനെ തട്ടിയെടുത്തത്.

© 2024 Live Kerala News. All Rights Reserved.