ക്രിസ്റ്റിയാനോ റൊണാല്‍ഡോ ഭിക്ഷ തേടി

മാഡ്‌റിഡ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാള്‍, അല്ലെങ്കില്‍ ലോകത്തിലെ ഏറ്റവും ധനാഢ്യനും മനുഷ്യസ്‌നേഹിയുമായ കളിക്കാരന്‍. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം. പക്ഷെ സ്‌പെയിനിലെ മാഡ്രിഡില്‍ ക്രിസ്റ്റിയാനോ ഒരു മികച്ച അഭിനേതാവ് കൂടിയായി. ഭവനരഹിതനായ ഒരു ഭിക്ഷക്കാരന്റെ രൂപഭാവങ്ങളില്‍ നിരത്തിലിറങ്ങി പന്തു തട്ടിയ താരത്തെ ആര്‍ക്കും മനസ്സിലായുമില്ല. അത്ര ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ അഭിനയം.

16410_716791

മികച്ച മേക്ക് അപ്പോടെയാണ് ലോകഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാര ജേതാവായ റൊണാള്‍ഡോ നിരത്തിലറങ്ങിയത്. കാടുപിടിച്ച മുടിയും കൃത്രിമത്താടിയും തടിതോന്നിപ്പിക്കുന്ന ഓവര്‍ക്കോട്ടുമെല്ലാമായിരുന്നു വേഷം. കൈയ്യില്‍ അകെയുള്ളത് ഒരു ഫുട്‌ബോള്‍. നിരത്തില്‍ മണിക്കൂറുകളോളം പന്തുതട്ടിയെങ്കിലും സ്‌പെയിനിലെ ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ക്കൊന്നും മിന്നും താരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ അവരാരും അദ്ദേഹത്തെ രണ്ടാമതൊന്നു നോക്കിയതുപോലുമില്ല.

താനണിഞ്ഞിരിക്കുന്ന വേഷത്തോട് അത്രത്തോളം പ്രതിബദ്ധത പുലര്‍ത്തുന്ന അഭിനയമായിരുന്നു ക്രിസ്റ്റ്യാനോ കാഴ്ച്ചവെച്ചത്. പക്ഷെ അഭിനയം അധികം നീണ്ടില്ല. ഒരു കുട്ടിയുമായി പന്തുതട്ടിയ ക്രിസ്റ്റ്യോനോ കുട്ടിയുമായി ഇടക്ക് സംസാരിച്ചു. ലോകോത്തര താരത്തോടാണ് പന്ത്തട്ടുന്നതെന്ന ബോധ്യമൊന്നും കുട്ടിക്കുണ്ടായില്ല. കുട്ടിയെ അധികം സമയം പറ്റിക്കാന്‍ തോന്നാതിരുന്ന ക്രിസ്റ്റിയനോ ആ കൊച്ചുബാലന് മുമ്പില്‍ തന്റെ മേക്ക്അപ്പ് അഴിച്ചുമാറ്റി. ലോകംവെട്ടിപ്പിടിച്ച അഹ്ലാദമായിരുന്നു അപ്പോള്‍ ആ കുട്ടിയുടെ മുഖത്ത്. തന്റെ കയ്യിലുള്ള പന്ത് കുട്ടിക്ക് സമ്മാനമായി നല്‍കിയ ക്രിസ്‌റ്റ്യോനോയെ തിരിച്ചറിഞ്ഞതോടെ സ്ഥലത്ത് ജനം തടിച്ചുകൂടി. തന്റെ സ്വകാര്യത നഷ്ടപ്പെട്ട സങ്കടത്തിനിടയിലും ആര്‍ക്കും മനസ്സിലാവാതെ കുറച്ചു സമയം ചിലവഴിച്ച അഹ്ലാദത്തോടെ ക്രിസ്റ്റിയാനോ അംഗരക്ഷകരോടൊപ്പം മടങ്ങി

© 2024 Live Kerala News. All Rights Reserved.