ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.മോണ്‍ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തിലാണ് സംഭവം. അക്രമികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പിലാണ് ദാരുണമായ സംഭവം എന്നാണ് റിപ്പോര്‍ട്ട്.രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒരു ജവാനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച വൈകീട്ടാണ് വെടിവെപ്പുണ്ടായത്.കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണര്‍ക്ക് നേരംയാണ് വെടിവെപ്പുണ്ടായത്.എന്നാല്‍ സംഭവത്തെകുറിച്ച് വ്യക്തമായ പ്രതികരണം അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ഓട്ടിംഗിങ് മേഖലയില്‍ നീരീക്ഷണം നടത്തി വരുകയും ഈ സമയത്ത് അതുവഴിയെത്തിയ ഗ്രാമവാസികളെ കലാപകാരികളായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് വിലയിരുത്തല്‍.ഗ്രാമീണർ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സുരക്ഷാ സേനയുടെ വാഹനങ്ങൾ അഗ്നിക്കിരയാക്കി. പ്രതിഷേധം ശമിപ്പിക്കാൻ പൊലീസ് വെടിയുതിർത്തതായും വിവരമുണ്ട്. എല്ലാവരും സമാധാനം പാലിക്കണമെന്ന് നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആവശ്യപ്പെട്ടു.