കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയ്ക്ക് ശിക്ഷയില്‍ ഇളവ്; 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയ്ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു.പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.വടക്കുംചേരിയുടെ ഹരജി പരിഗണിച്ചാണ് കോടതി നടപടി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ജില്ലിയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വൈദികനായിരിക്കെ 2016 ല്‍ റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്നായിരുന്നു കേസ്.കേസില്‍ 2019 ല്‍ തലശ്ശേരി പോക്സോ കോടതി വടക്കുംചേരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളിലായാണ് 20 വര്‍ഷം വീതം കോടതി ശിക്ഷ വിധിച്ചത്.കേസിലെ മറ്റ് ആറ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്.പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് റോബിന്‍ തന്നെയാണെന്ന് ഡി.എന്‍.എ ഫലം പുറത്തുവന്നിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്.ഇതിനിടെ കേസിന്റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാവും മൊഴിമാറ്റുകയും വൈദികന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തിരുന്നു.സ്വന്തം താത്പര്യപ്രകാരമാണ് വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി.അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.