ചൈനീസ് കപ്പലപകടം: യാത്രികരെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ മങ്ങുന്നു

ബീജിങ്: ചൈനയിലെ യാങ്‌സെ നദിയില്‍ തലകീഴായി മറിഞ്ഞ വിനോദസഞ്ചാര കപ്പലിനുള്ളില്‍നിന്ന് ആരെയെങ്കിലും ജീവനോടെ  രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷ മങ്ങുന്നു. ദുരന്തം രണ്ടു ദിവസം പിന്നിട്ടതോടെ ഇനിയും കപ്പലില്‍നിന്ന് പുറത്തെടുക്കാനാകാത്ത 400 ലേറെ പേര്‍മരണത്തിനു കീഴടങ്ങിയതായി കണക്കാക്കാനുള്ള ഒരുക്കങ്ങളിലാണ് അധികൃതര്‍. ഷാങ്ഹായ് നഗരത്തിനടുത്ത നാന്‍ജിങ്ങില്‍നിന്ന് ചോങ്കിങ്ങിലേക്ക് 456 പേരുമായി 11 ദിവസത്തെ സവാരിക്ക് പുറപ്പെട്ട ഈസ്‌റ്റേണ്‍സ്റ്റാര്‍എന്ന നാലുനില കപ്പലാണ് തിങ്കളാഴ്ച കൊടുങ്കാറ്റില്‍പെട്ട് തലകീഴായി മറിഞ്ഞത്. ക്യാപ്റ്റനുള്‍പ്പെടെ 15 പേരെ മാത്രമാണ് ഇതുവരെ ജീവനോടെ കരക്കത്തെിച്ചത്. രണ്ടു ദിവസത്തിനിടെ 26 മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. 3000ത്തോളം മുങ്ങല്‍വിദഗ്ധരും 110 രക്ഷാബോട്ടുകളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

യാത്രക്കാരിലേറെയും ഷാങ്ഹായ് നഗരത്തില്‍നിന്നും ജിയാങ്‌സു പ്രവിശ്യയില്‍നിന്നുമുള്ളവരാണ്. മൂന്നു മുതല്‍ 83 വരെ  വയസ്സുള്ളവരുണ്ടെങ്കിലും 50-70 പ്രായക്കാരാണ് യാത്രക്കാരിലേറെയും. വിവരങ്ങള്‍ കാത്ത് യാങ്‌സെ നദിയുടെ തീരത്ത് ബന്ധുക്കളും  നാട്ടുകാരുമായി ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടിനില്‍ക്കുന്നുണ്ട്. അധികൃതര്‍കൃത്യമായ വിവരം നല്‍കുന്നില്ലെന്നാരോപിച്ച് ബന്ധുക്കള്‍ ബുധനാഴ്ച പൊലീസുമായി ഏറ്റുമുട്ടി.

കൊടുങ്കാറ്റില്‍പെട്ട് നിമിഷങ്ങള്‍ക്കകം കപ്പല്‍മറിഞ്ഞെന്നാണ് ക്യാപ്റ്റന്റെ വിശദീകരണം. 6300 കിലോമീറ്റര്‍നീളമുള്ള പുഴയുടെ 220 കിലോമീറ്റര്‍പരിധിയിലാണ് രക്ഷപ്പെട്ടവര്‍ക്കും മൃതദേഹങ്ങള്‍ക്കുമായി തിരച്ചില്‍നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയിലുണ്ടായ  സമാന ദുരന്തത്തില്‍ 304 പേര്‍കൊല്ലപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.