തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ കുഞ്ഞിനെ ഉടനെ തിരിച്ചെത്തിക്കണമെന്ന് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. കുഞ്ഞിനെ അഞ്ചുദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കണമെന്നാണ് സിഡബ്ലിയുസി ശിശുക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കി. ഇന്നലെ രാത്രിയാണ് ഉത്തരവ് പുറത്തുവന്നത്. നിലവിലെ ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് ഒപ്പമാണ് കുട്ടിയുള്ളത്.കുടുംബ കോടതി മറ്റന്നാള്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ഉത്തരവ്. ഇന്ന് 11 മണിക്ക് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നിലെത്താന്‍ അനുപമയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് നടപടി. ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാനേയും സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ സുനന്ദയേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ നവംബര്‍ 11 നാണ് അനുപമയും അജിത്തും അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. ശിശുക്ഷേമ സമിതിക്ക് മുന്‍പിലായിരുന്നു സമരം.അതേസമയം, സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും വകുപ്പ്തല അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു.തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേര്‍ന്ന് നാലാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമയുടെ പരാതി. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.