അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു; വെടിവയ്പ്പ് തുടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു

 

ശ്രീനഗര്‍: നുഴഞ്ഞു കയറുന്നതിനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ജമ്മു കശ്മീരിലെ കനാചക്ക് വഴി നുഴഞ്ഞുകയറുന്നതിനുള്ള ശ്രമമാണ് സൈന്യം തകര്‍ത്തത്. രാജ്യാന്തര അതിര്‍ത്തിക്കു സമീപം രാത്രിയിലും പുലര്‍ച്ചെയും ഭീകരരെ കണ്ടുവെന്ന് ബിഎസ്എഫ് പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തു. അതേസമയം, പര്‍ഗ്‌വല്‍ സെക്ടറില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

തുടര്‍ന്നു പുലര്‍ച്ചെ അഞ്ചു മണിയോടെ പാക്കിസ്ഥാന്‍ സൈന്യം പര്‍ഗ്‌വല്‍, കനാചക്ക് സെക്ടറുകള്‍ക്കു നേരെ വെടിവയ്പ്പു നടത്തുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ്പില്‍ പതിനഞ്ചുകാരനായ ആണ്‍കുട്ടിക്കു പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇരുസേനകള്‍ തമ്മിലുള്ള വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. ചെറിയ ആയുധങ്ങളും പീരങ്കികളുമുപയോഗിച്ചാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് ആക്രമണം നടത്തുന്നത്. തുല്യമായ രീതിയില്‍ തന്നെയാണ് ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കുനനത്.

48 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ഞായറാഴ്ച രാത്രിയില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള നാലു സെക്ടറുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ വെടിവയ്പ്പു നടത്തിയിരുന്നു. ജൂലൈയില്‍ 19 തവണയാണ് ഇവിടെ വെടിവയ്പ് നടന്നത്. ഈ ആക്രമണങ്ങളില്‍ മൂന്നു ജവാന്മാരുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.