പാലായില്‍ തീപ്പൊള്ളലേറ്റ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി;മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനെ ഭര്‍തൃ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നെന്ന് പോലീസ്

പാല: കോട്ടയം പാലായില്‍ തീപ്പൊള്ളലേറ്റ യുവതിയെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോടനാല്‍ ഇലവനാം തൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യയെ ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദൃശ്യ സാമൂഹിക മാധ്യമങ്ങള്‍ അധികമായി ഉപയോഗിക്കുന്നതിനെ ഭര്‍തൃ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നെന്ന് പോലീസ് പറഞ്ഞു.

ഏലപ്പാറ ചിന്നാര്‍ സ്വദേശിനിയായ ദൃശ്യ കഴിഞ്ഞ ആഴ്ച്ച മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് പോയിരുന്നു. അവിടെ നിന്ന് തിരിച്ച് വരുമ്പോള്‍ ബന്ധുക്കളെ ആരെയെങ്കിലും കൂടെ കൊണ്ട് വരണമെന്ന് ഭര്‍ത്താവും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച ദൃശ്യ ഒറ്റയ്ക്കാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അന്നുതന്നെ ദൃശ്യയുടെ കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയിരുന്നു.നാലുവര്‍ഷം മുമ്പാണ് ദൃശ്യയും രാജേഷും വിവാഹിതരായത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.30യോടെയാണ് ദൃശ്യയെ കാണാതായത്. തുടര്‍ന്നുള്ള തിരച്ചിലില്‍ അയല്‍വാസിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിനടുത്ത് ടോര്‍ച്ച് കണ്ടതിനെ തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലാ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.യുവതിയുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയതിനു ശേഷം കിണറ്റില്‍ ചാടിയതാകാം എന്നാണ് കരുതുന്നത് എന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ദൃശ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സഹോദരന്‍ പറയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സഹോദരന്‍ മണി ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.