കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹ ചടങ്ങില്‍ ആര്‍ ബിന്ദു പങ്കെടുത്തു

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സി പിഎം മന്ത്രി ആര്‍ ബിന്ദു.കേസില്‍ പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളായ മുന്‍ ഭരണ സമിതി അംഗം അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. ഇന്നലെ ഇരിങ്ങാലക്കുടയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.പ്രതിയുടെ മകളോട് ചേര്‍ന്നിരുന്ന് ഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്.ഈ നിലയക്ക് ഒളിവില്‍ കഴിയുന്ന പ്രതിയുടെ വീട്ടിലെ ചടങ്ങിന് ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത സാഹചര്യം സിപിഐഎമ്മിന് വിശദീകരിക്കേണ്ടി വരും.
കേസിലെ പ്രതികള്‍ക്ക് സിപിഐഎമ്മിലെ ഉന്നത നേതാക്കളുമായുള്ള ബന്ധം സംബന്ധിച്ച് നേരത്തെ തന്നെ നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു. തട്ടിപ്പില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളായ ബാങ്കിലെ ചില മുന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിപിഐഎം നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്.ഇതിന്റെ തുടര്‍ച്ചയായി മന്ത്രി ആര്‍ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പണം ഉപയോഗിച്ചെന്നും ഒരു ഘട്ടത്തില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്താന്‍ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രി പ്രതിനിധീകരിക്കുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടന്നത്.ബാങ്കില്‍ തട്ടിപ്പിന് കൂട്ടുനിന്നെന്ന് കണ്ടെത്തിയാണ് അമ്പിളി മഹേഷ് ഉള്‍പ്പെടെ 11 ഭരണസമിതിയംഗങ്ങളെ പ്രതി ചേര്‍ത്തത്. ഇവരില്‍ അമ്പിളി മഹോഷ് ഉള്‍പ്പടെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്.

© 2024 Live Kerala News. All Rights Reserved.