ചണ്ഡിഗഢ്: 1991ല്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം വിട്ടുകിട്ടുന്നതിനായി രാജ്യം മോചിപ്പിച്ച ഭീകരരെ സ്വീകരിച്ചത് താലിബാന്റെ പുതിയ തലവനായ മുല്ല അക്തര്‍ മന്‍സൂറെന്ന് വെളിപ്പെടുത്തല്‍. 1991 ഡിസംബര്‍ 31ന് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാര്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ സംഘം കൈമാറിയ ഭീകരരായ മൗലാന മസൂദ് അസ്ഹറിനെയും മുഷ്താഖ് അഹമ്മദ് സര്‍ഗര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖിനെയും സ്വീകരിക്കാനെത്തിയത് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ വ്യോമയാന മന്ത്രിയായിരുന്ന മന്‍സൂര്‍ ആയിരുന്നെന്ന് റിസര്‍ച്ച് അനലിസസ് വിങ് (റോ) മുന്‍ ഉദ്യോഗസ്ഥന്‍ ആനന്ദ് അര്‍നി വെളിപ്പെടുത്തി.
വിമാനം തട്ടിയെടുത്ത താലിബാന്‍ ഭീകരരുമായി ചര്‍ച്ചക്കുപോയ സംഘത്തില്‍ അര്‍നിയും ഉള്‍പ്പെട്ടിരുന്നു. .ഹര്‍ക്കത്തുല്‍ അന്‍സാര്‍ ഭീകരസംഘടനയുടെ നേതാവായിരുന്ന അസ്ഹര്‍, അസ്ഹറിനു വിഐപി പരിഗണനയാണ് അന്ന് ലഭിച്ചത്.
ദിവസങ്ങള്‍ക്കുശേഷം അസ്ഹര്‍ പാക്കിസ്ഥാനിലെ ബഹവല്‍പൂരിലെത്തിയതായും ഇപ്പോഴും അവിടെയുണ്ടെന്നും ഇന്ത്യ വിശ്വസിക്കുന്നു. മോചനത്തിനു ശേഷം അസ്ഹര്‍, ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിച്ചു. മോചിപ്പിച്ച ഭീകരര്‍ക്കൊപ്പം അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും വിമാനത്തിലുണ്ടായിരുന്നെങ്കിലും അദ്ദേഹം വിമാനത്തില്‍ നിന്ന് ഇറങ്ങിയില്ല.
ആനന്ദ് അര്‍നിയും മറ്റുള്ളവരുമാണ് ഭീകരരെ കൈമാറാന്‍ വിമാനത്താവളത്തിലിറങ്ങിയത്. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഇന്ത്യ തിരയുന്ന പ്രതിയാണ് അസ്ഹര്‍. എന്നാല്‍ ഇയാള്‍ എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം.
അതേസമയം, അസ്ഹര്‍ കഴിഞ്ഞവര്‍ഷം പാക്ക് അധീന കശ്മീരിലെ മുസഫറാബാദിലെ റാലിയെ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തിരുന്നു. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധമാണ് താലിബാന്റെ പുതിയ തലവനായ മുല്ല അക്തര്‍ മന്‍സൂറിന്. മുല്ല ഒമറിന്റെ ഡപ്യൂട്ടിയായിരുന്നു മന്‍സൂര്‍.