ഇടുക്കി ഡാം തുറന്നു;നാല്‍പ്പതിനായിരം ലിറ്ററോളം വെള്ളം പുറത്തേക്ക്; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് തുന്നന്നത്. നാല്‍പ്പത് സെന്റിമീറ്റര്‍ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതല്‍ 40 വരെ ക്യുമെക്‌സ് ജലം ഒഴുക്കി വിടും. റൂള്‍ കര്‍വ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഡാം തുറന്നിരിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നത്.
ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിലെ ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നതോടെയാണ് അണക്കെട്ട് വീണ്ടും തുറക്കാന്‍ റൂള്‍ കര്‍വ് കമ്മറ്റി തീരുമാനിച്ചത്. ഉച്ചക്ക് ഒന്ന് അമ്പത്തിയഞ്ചിന് ആദ്യത്തെ സൈറണ്‍ മുഴങ്ങി. 2.03ന് മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തിയതോടെ ജലം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2398.90 അടിയായിരുന്നു ഷട്ടര്‍ തുറക്കുമ്പോള്‍ ഇടുക്കിയിലെ ജലനിരപ്പ്. നിലവിലെ റെഡ് അലര്‍ട്ട് പരിധിയായ 2399.03 അടിയിലെത്തുന്നതിനു മുമ്പേ ഇത്തവണയും അണക്കെട്ട് തുറന്നു സെക്കന്‍ഡില്‍ നാല്‍പ്പതിനായിരം ലിറ്ററോളം വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.
ഒക്ടോബര്‍ 19 ന് മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേയ്ക്ക് ഒഴിക്കിയിരുന്നു. ജലനിരപ്പ് താഴ്ന്നതോടെ 27 ന് ഷട്ടറുകള്‍ പൂര്‍ണ്ണമായും അടച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതും ഇടുക്കി തുറക്കാന്‍ കാരണമായിട്ടുണ്ട്.പെരിയാര്‍ തീരത്ത് താരത്തെ താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.