ഇന്ത്യയുടെ കോവാക്സിന്‍ കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദം; പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:കോവിഡിനെതിരെ ഇന്ത്യ വികസിപ്പിച്ച കോവാക്സിന്‍ 77.8% ഫലപ്രദമെന്ന് മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റ് -ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.’നിര്‍ജ്ജീവ-വൈറസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കോവാക്സിന്‍, രണ്ട് ഡോസുകള്‍ നല്‍കി രണ്ടാഴ്ചയ്ക്ക് ശേഷം ഒരു ശക്തമായ ആന്റിബോഡി പ്രതികരണം ഉണ്ടാക്കുന്നു’, ദി ലാന്‍സെറ്റ് പ്രസ്താവനയില്‍ പറഞ്ഞു.ഇന്ത്യയില്‍ 2020 നവംബറിനും 2021 മെയ് മാസത്തിനും ഇടയില്‍ 18 ഉം -97 ഉം വയസ്സിനിടയില്‍ പ്രായമുള്ള 24,419 പേരില്‍ നടത്തിയ ട്രയലില്‍ വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങളോ മറ്റു പ്രതികൂല സംഭവങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് മെഡിക്കല്‍ ജേണല്‍ പറഞ്ഞു.

ഭാരത് ബയോടെക്കിന്റെയും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും, ഇരു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍, കമ്പനി നടത്തിയ മുന്‍കാല ഫലപ്രാപ്തി, സുരക്ഷാ പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമാണ്. അതിനാല്‍ ഇന്ത്യയില്‍ ജനുവരിയില്‍ വാക്സിന്‍ ഷോട്ടിന് നേരത്തെ അംഗീകാരം നല്‍കിയത് സംബന്ധിച്ച വിവാദം അവസാനിപ്പിക്കാന്‍ ഇത് സഹായകമായേക്കാം.ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അംഗീകാരമുള്ള കോവിഡ് വാക്സിനുകളുടെ പട്ടികയില്‍ കഴിഞ്ഞയാഴ്ച കോവാക്സിനെയും ഉള്‍പ്പെടുത്തി.വാക്സിന്റെ ദീര്‍ഘകാല സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ചും, ഗുരുതരമായ രോഗങ്ങള്‍, ആശുപത്രിവാസം, മരണം എന്നിവയില്‍ നിന്നുള്ള സംരക്ഷണം ഡെല്‍റ്റയില്‍ നിന്നും മറ്റ് വകഭേദങ്ങളിന്‍ നിന്നുള്ള സംരക്ഷണം എന്നിവ സംബന്ധിച്ചും കൂടുതല്‍ ഗവേഷണം ആവശ്യമായി വരുമെന്ന് ദ ലാന്‍സെറ്റ് വ്യക്തമാക്കി

© 2024 Live Kerala News. All Rights Reserved.