കുട്ടികളുടെ കൂട്ടമരണം; ഡോ. കഫീല്‍ ഖാനെ പിരിച്ചു വിട്ടു; നിയമ നടപടി സ്വീകരിക്കുമെന്ന് കഫീല്‍ഖാന്‍

ഉത്തര്‍പ്രദേശ് :ഗോരഖ്പുരിലെ ബി ആര്‍ ഡി മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. കഫീല്‍ ഖാനെ യു.പി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു.സസ്പെന്‍ഷനിലായിരുന്ന തന്നെ യുപി സര്‍ക്കാര്‍ പിരിച്ചുവിട്ടതായി കഫീല്‍ ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2017 മുതല്‍ സസ്പെന്‍ഷനിലായിരുന്നു കഫീല്‍ ഖാന്‍. ഇതിനെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഉത്തരവ് വന്നിരിക്കുന്നത്. ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടി സ്വീകരിക്കുമെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ തന്നെ പെട്ടെന്ന് പുറത്താക്കിയതിന്റെ കാരണം എന്താണെന്ന് അറിയില്ല. കുട്ടികളുടെ മരണത്തിന് ഉത്തരവാദി യു.പി സര്‍ക്കാര്‍ തന്നെയാണ്. യഥാര്‍ത്ഥ കുറ്റവാളിയായ ആരോഗ്യ മന്ത്രി സ്വതന്ത്രനായി തന്നെ നടക്കുന്നുവെന്നും ഡോ.കഫീല്‍ ഖാന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം യു.പിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ അറുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായിരുന്നു ഡോ കഫീല്‍ ഖാന്‍. കേസില്‍ മാസങ്ങളോളം കഫീല്‍ ഖാന്‍ ജയിലിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.