മുല്ലപെരിയാര്‍ മരം മുറി ഉത്തരവ് മരവിപ്പിച്ചു;കര്‍ശന നടപടിയുണ്ടാവുമെന്ന് എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: മുല്ലപെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ സംസ്ഥാന വനം വകുപ്പ് തമിഴ്‌നാട് സര്‍ക്കാറിന് അനുമതി നല്‍കിയ ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി എ.കെ ശശീന്ദ്രന്‍. വനം വകുപ്പ് ചീഫ് കണ്‍വര്‍വേറ്ററുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. അതേസമയം ഐഎഫ്എസ് ഉദ്യോഗസ്ഥരെ നേരിട്ട് സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രിക്ക് അനുമതിയില്ല ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന് കാത്തിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘വനം വകുപ്പ് ചീഫ് കണ്‍വര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി ഉണ്ടാവും. ഐഎഫ്എസ് ഉദ്യോഗസ്ഥരെ നേരിട്ട് സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രിക്ക് അനുമതിയില്ല. കര്‍ശനമായ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം, മറ്റ് നടപടി മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും.കൂടുതല്‍ അന്വേഷണവും നടപടിയും നിര്‍ബന്ധമാണ്.’ എകെ ശശീന്ദ്രന്‍ പറഞ്ഞു. ശനിയാഴ്ച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തിന് നന്ദി അറിയിച്ചുകൊണ്ട് പത്രകുറിപ്പ് പുറത്തിറക്കിയതോടെയാണ് മരം മുറിക്ക് കേരളം അനുമതി നല്‍കിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് വനം വകുപ്പ് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി അറിയാതെ ഡാമിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര വീഴ്ച്ചയെന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്.

© 2024 Live Kerala News. All Rights Reserved.