മുല്ലപ്പെരിയാറിലെ മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന് എ.കെ ശശീന്ദ്രന്‍; അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കണ്ടപ്പോള്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ സംസ്ഥാന വനംവകുപ്പ് തമിഴ്നാടിന് അനുമതി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അടക്കം അറിഞ്ഞില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാനസര്‍ക്കാര്‍ അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത് കിട്ടിയപ്പോള്‍ മാത്രമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇക്കാര്യത്തില്‍ നേരത്തേ ഒരറിവും ഉണ്ടായിരുന്നില്ല. തനിക്കോ ജലവിഭവവകുപ്പ് മന്ത്രിക്കോ ഇക്കാര്യമറിയുമായിരുന്നില്ല. മരംമുറിക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനമെടുക്കാന്‍ പാടില്ല ഇക്കാര്യത്തില്‍. നയപരമായ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്യമാണ്. ഞാനോ മുഖ്യമന്ത്രിയുടെ ഓഫീസോ ജലവിഭവവകുപ്പ് മന്ത്രിയോ വിവരം അറിഞ്ഞിട്ടില്ല”, എന്ന് എ കെ ശശീന്ദ്രന്‍ പറയുന്നു. ഏത് സാഹചര്യത്തിലാണ് തീരുമാനം എന്ന് ഉദ്യോഗസ്ഥന്‍ വിശദീകരിക്കണം. ഇന്ന് 11 മണിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും വനംമന്ത്രി വ്യക്തമാക്കി.
ബേബി ഡാം ബലപ്പെട്ടാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂട്ടണമെന്ന ആവശ്യം തമിഴ്‌നാട് ശക്തമാക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച തമിഴ്‌നാട് ജലവിഭവമന്ത്രി ദുരൈമുരുകന്‍ ജലനിരപ്പ് 152 അടിയാക്കാന്‍ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു.തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി എസ് ദുരൈമുരുഗനും സംഘവും മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരങ്ങള്‍ മുറിച്ച് നീക്കാനുള്ള വിവാദ അനുമതി കേരളം തമിഴ്‌നാടിന് നല്‍കുന്നത്. മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ മരങ്ങള്‍ മുറിച്ച് നീക്കണമെന്നും അതിന് കേരളം സഹകരിക്കുന്നില്ലെന്നുമാണ് മന്ത്രി എസ് ദുരൈമുരുഗന്‍ നേരത്തേ ആരോപിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.