ലൈംഗിക അധിക്ഷേപം; ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് നേതാവ് പി.കെ നവാസിനെതിരെ കുറ്റപത്രം;വഹാബിന്റെ പേരില്ല

കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ ഒഴിവാക്കിയാണ് കുറ്റപത്രം. നവാസിനൊപ്പം അബ്ദുല്‍ വഹാബിനെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല.കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജെ.എഫ്.സി.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളാണ് കേസിലുള്ളതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.മുന്‍ ഹരിത നേതാക്കള്‍ നേരത്തെ വനിതാ കമ്മീഷന് മുന്നില്‍ പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറുകയും തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചത്.സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ എം.എസ്.എഫ് പ്രസിഡന്റ് പി.കെ. നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് അവരെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു വിഷയത്തില്‍ ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ‘വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും’ എന്ന് പരാമര്‍ശിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഇതിന് സമാനമായ രീതിയിലായിരുന്നു അബ്ദുല്‍ വഹാബിന്റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഹരിതാ നേതാക്കള്‍ ആരോപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.