ഒടുവില്‍ മുട്ടുമടക്കി ബിജെപി സര്‍ക്കാര്‍;ഇന്ധനവില കുറച്ചു;യുപി 12 രൂപ കുറച്ചു, കര്‍ണാടക 7

ന്യൂഡല്‍ഹി: ഏറെക്കാലത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു.പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഒന്‍പത് സംസ്ഥാനങ്ങളും നികുതി കുറച്ചു. ഉത്തര്‍പ്രദേശ് , കര്‍ണാടക , ഹിമാചല്‍ പ്രദേശ് , ഗുജറാത്ത് , ഉത്തരാഖണ്ഡ് , ഗോവ , അസം , ത്രിപുര , മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി(വാറ്റ്) കുറച്ചത്.
കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു പി സര്‍ക്കാര്‍ പെട്രോളിന്റെ നികുതിയില്‍ 7 രൂപയും ഡീസലിന്റെ നികുതിയില്‍ 2 രൂപയും കുറച്ചു. ഇതോടെ യുപിയില്‍ ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറയും. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു. ഇതോടെ ഈ 5 സംസ്ഥാനങ്ങളിലും ഒരു ലിറ്റര്‍ പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറയും. പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂറും അറിയിച്ചു.ബിഹാറില്‍ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. നികുതി ഭീകരത ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി ചെറിയ തോതിലാണെങ്കിലും കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്.സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലക്കുറവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്. ഇന്ധന വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.

© 2024 Live Kerala News. All Rights Reserved.