അഭിമാനം തോന്നുന്നൊരു നിമിഷം; കുട്ടികളെ ഹോക്കി കളിക്കാന്‍ പ്രേരിപ്പിക്കുമെന്ന് പിആര്‍ ശ്രീജിത്ത്

തിരുവനന്തപുരം: ഒരു ഹോക്കി താരമായ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നൊരു നിമിഷമാണെന്നും പറയാന്‍ വാക്കുകളില്ലെന്നും പി.ആര്‍ ശ്രീജിത്ത് പറഞ്ഞു.ഒളിംപിക് മെഡലും അതിന് ശേഷം ഖേല്‍രത്ന നേടുന്നതും നിരവധി കുട്ടികളെ ഹോക്കി കളിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂളൂകളിലൂടെ ഹോക്കി വളര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ശ്രീജേഷ് പറഞ്ഞു. ടോക്യോ ഒളിംപിക്സില്‍ ഹോക്കി വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ കഴിഞ്ഞ ദിവസം രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. പ്രഖ്യാപനത്തിന് ശേഷം ശ്രീജേഷ് ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട് സംസാരിച്ചതാണ്.
എനിക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം രാജ്യത്തിന് വേണ്ടി കൂടുതല്‍ കളിക്കുക, കൂടുതല്‍ മെഡല്‍ നേടുകയെന്നുള്ളതാണ്. ഒരു ഹീറോയായി അവരുടെ മുന്നില്‍ നില്‍ക്കുന്നതിലൂടെ കുട്ടികളെ പ്രചോദിപ്പിക്കാനാവുമെന്നാണ് ഞാന്‍ കരുതുന്നത്. സ്‌കൂളൂകളിലൂടെ ഹോക്കി കുട്ടികളിലെത്തണം. കൂടുതല്‍ ടൂര്‍ണമെന്റുകള്‍ നടത്താന്‍ പറ്റണം. പൊതു വിദ്യാഭ്യാസ വകുപ്പിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്‌കൂളുകളിലൂടെ ഹോക്കിക്ക് പ്രചാരം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യും. ഏഷ്യന്‍ ഗെയിംസ് ഹോക്കിയെ കുറിച്ചാണ് ഇപ്പോഴത്തെ ചിന്ത. അത് പാരിസ് ഒളിംപിക്സിലേക്കുള്ള ടിക്കറ്റാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോകകപ്പ് എന്നിവയെ കുറിച്ചും ആലോചിക്കേണ്ടതുണ്ടെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര , ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയ, ബോക്സിങ്ങില്‍ വെങ്കലം നേടിയ ലവ്‌ലിന ബോള്‍ഗൊഹെയിന്‍ എന്നിവര്‍ അടക്കം ആകെ 12 പേര്‍ക്കാണ് പുരസ്‌കാരം. ഈ മാസം 13ന് പുരസ്‌കാരം സമ്മാനിക്കുക.

© 2024 Live Kerala News. All Rights Reserved.